കലയെ മരിച്ച നിലയിൽ കണ്ടെന്ന് മുഖ്യസാക്ഷി
മാന്നാർ: പതിനഞ്ച് വർഷം മുമ്പ് കലയെ കാറിൽ മരിച്ച നിലയിൽ കണ്ടതായി കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു. കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത അഞ്ചുപേരിൽ ഒരാളായിരുന്നു സുരേഷ് കുമാർ. പിന്നീട് പൊലീസ് ഇയാളെ മാപ്പുസാക്ഷിയാക്കി.
മൃതദേഹവുമായി കാറിൽ വരുന്നവഴി അനിൽ പറഞ്ഞപ്രകാരം രണ്ടാം പ്രതി ജിനുഗോപി സുരേഷിനെ വിവരം അറിയിച്ചു. ഇരമത്തൂർ ചുറ്റമ്പലം ജംഗ്ഷനിൽ സുരേഷ് നിൽക്കുമ്പോൾ അനിൽ കാറുമായി അവിടെ എത്തി. അപ്പോൾ ഡ്രൈവർ സീറ്റിൽ അനിലും ഇടതുവശത്തെ സീറ്റിൽ ചരിഞ്ഞ നിലയിൽ കലയുമുണ്ടായിരുന്നു. കലയെ കൊന്നതായി അനിൽ പറഞ്ഞപ്പോൾ കൂട്ടുനിൽക്കാൻ സുരേഷ് തയ്യാറായില്ല. തുടർന്ന് മൃതദേഹം എന്ത് ചെയ്തെന്ന് അറിയില്ല. പിന്നീട് വിവരം പൊലീസിനെ അറിയിക്കാനും കീഴടങ്ങാനും അനിലിനെ സുരേഷ് നിർബന്ധിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഇതിന്റെ പേരിൽ സുരേഷിനെ അനിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം എന്നാണ് പൊലീസിന്റെ നിഗമനം. ഭയം കാരണം സുരേഷ് പുറത്തുപറയാൻ മടിച്ചതാണ് സംഭവം പുറംലോകം അറിയാതിരിക്കാൻ കാരണമായത്.