അമ്മയെ ആരും കൊന്നിട്ടില്ല, ജീവനോടെയുണ്ട്: കലയുടെ മകൻ
മാന്നാർ: 'എന്റെ അമ്മയെ ആരും കൊന്നിട്ടില്ല, ജീവനോടെയുണ്ട്, തിരികെ കൊണ്ടുവരും'- പ്ലസ് വൺ വിദ്യാർത്ഥിയായ കലയുടെ ഏകമകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രയേലിലുള്ള അച്ഛനുമായി സംസാരിച്ചു. കേൾക്കുന്നതുപോലെ ഒന്നും ഉണ്ടായിട്ടില്ലെന്ന് അച്ഛൻ ഫോണിലൂടെ പറഞ്ഞു. സംഭവമറിഞ്ഞതിന് ശേഷം സ്കൂളിൽ പോയില്ല. സഹവിദ്യാർത്ഥികളെ എങ്ങനെ അഭിമുഖീകരിക്കുമെന്നും സങ്കടത്തോടെ മകൻ പറഞ്ഞു.
കലയെ കാണാതാകുമ്പോൾ ഒന്നര വയസുണ്ടായിരുന്ന മകന് അമ്മയെക്കുറിച്ച് വ്യക്തമായ ഓർമ്മകളില്ല. അനിലിന്റെ അച്ഛൻ തങ്കച്ചൻ, അമ്മ മണിയമ്മ, രണ്ടാം ഭാര്യ ശുഭ, രണ്ട് ആൺമക്കൾ എന്നിവരോടൊപ്പമാണ് കലയുടെ മകനും കഴിയുന്നത്. അഞ്ചു വർഷം മുമ്പ് മകൻ കലയുടെ വീടായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ എത്തി അമ്മയുടെ ഫോട്ടോ ചോദിച്ചെന്ന് കലയുടെ മൂത്തസഹോദരനും ഓട്ടോഡ്രൈവറുമായ കവികുമാറിന്റെ ഭാര്യ പറഞ്ഞു. ഫോട്ടോ കണ്ടപ്പോൾ അതിൽ ഏറെനേരം നോക്കി നിന്നശേഷം മടങ്ങി.