'അമ്മയെയും കൊണ്ടുപോകുന്നു'; തിരുവനന്തപുരത്ത് അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: അമ്മായിയമ്മയെയും മരുമകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വടക്കേവിള വർണം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാമള (76), മരുമകൻ സാബുലാൽ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുരാവിലെ ഏഴുമണിയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഒരുമാസം മുൻപ് സാബുവിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഒരുവർഷത്തോളമായി അർബുദ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു സാബുവെന്ന് ബന്ധുക്കൾ പറയുന്നു.
അമ്മായിയമ്മയെ കൊലപ്പെടുത്തിയതിനുശേഷം സാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. 'അമ്മയെയും കൊണ്ടുപോകുന്നു' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സാബുവിന്റെ മൃതദേഹം. ശ്യാമളയെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.