മലയാളികൾ കൂട്ടത്തോടെ അരുണാചലിൽ അലയുന്നു, സുരേഷ് ഗോപിയും ഇടപെടുന്നു

Friday 05 July 2024 6:43 PM IST

കൊച്ചി: ആനക്ഷാമമുള്ള കേരളത്തിലേക്ക് ലക്ഷണമൊത്ത നാട്ടാനകളെ തേടി അരുണാചൽപ്രദേശിലും മറ്റും മലയാളികൾ അലയുന്നു. ആനകളെ സംസ്ഥാനാതിർത്തി കടത്താൻ കേന്ദ്രസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.

ഏജന്റുമാരും പരിചയക്കാരും മുഖേനയാണ് പുറപ്പാട്. വഞ്ചിക്കപ്പെടാൻ സാദ്ധ്യതയേറെ. ചിലതിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലെങ്കിൽ മറ്റു ചിലത് മൈക്രോചിപ്പ് ഘടിപ്പിക്കാത്തവയാണ്. കേരളത്തിലെ നാട്ടാനകളെല്ലാം ചിപ്പ് ഘടിപ്പിച്ചവയാണ്.

രണ്ടായിരാമാണ്ടിൽ കേരളത്തിൽ എഴുന്നള്ളിപ്പിനുള്ള ആയിരത്തിലധികം കൊമ്പന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ 400 മാത്രം.

പ്രവാസി വ്യവസായി എറണാകുളം ശിവക്ഷേത്രത്തിൽ ആനയെ നടയ്‌ക്കിരുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് അപേക്ഷ നൽകി രണ്ടുമാസം കഴിഞ്ഞു. ഇഷ്ടപ്പെട്ട ആനയ്ക്കായി അന്വേഷണത്തിലാണ്. ചില ക്ഷേത്രങ്ങൾ നേരിട്ടും അന്വേഷിക്കുന്നുണ്ട്.

കേന്ദ്രനിയമം ഭേദഗതി ചെയ്‌തെങ്കിലും ചട്ടങ്ങൾ ഇറക്കാത്തതും നൂലാമാലയാണ്. പരിഹാരത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്.

''ആനയെ കൊണ്ടുവരാനുള്ള നടപടികൾ ലളിതമല്ല. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം അതത് സംസ്ഥാനങ്ങളിൽ ആനകളുടെ ഡി.എൻ.എ പ്രൊഫൈലിംഗ് നടത്തണം. ഡി.എൻ.എ, രക്ത പരിശോധനകളുടെ ഡാറ്റ കേന്ദ്ര വനംവകുപ്പിന് അയയ്ക്കണം. കേന്ദ്രം അനുമതി നൽകിയാലേ കൈമാറ്റ നടപടി തുടങ്ങാനാകൂ.

-ഡി. ജയപ്രസാദ്

ചീഫ് വൈൽഡ് ലൈഫ് വാർഡൻ

കേരള വനംവകുപ്പ്

കേരളത്തിൽ

നാട്ടാനകൾ: 702

ആനകൾ കൂടുതൽ: തൃശൂർ (162)

കേരളത്തിലേക്ക് കൂടുതൽ ആനകളെത്തണം. എഴുന്നള്ളിപ്പിന് ആവശ്യത്തിന് ആനകളില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആന കൈമാറ്റം സംസ്ഥാന വനംവകുപ്പ് തടസപ്പെടുത്തുന്നു.

ഡോ.പി.ബി.ഗിരിദാസ്, ആനചികിത്സകൻ

'എറണാകുളം ശിവക്ഷേത്രത്തിൽ നടയ്ക്കിരുത്താൻ 5-15 വയസുള്ള ആനയ്ക്കായി അരുണാചലിലടക്കം അന്വേഷണത്തിലാണ്. അവിടത്തെ ആനകളുടെ രേഖകൾ ഒറിജിനലാണോ എന്ന് അറിയാനാവില്ല.

പ്രവാസി വ്യവസായിയുടെ പ്രതിനിധി

Advertisement
Advertisement