വനംമേധാവിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മന്ത്രി ശശീന്ദ്രൻ

Saturday 06 July 2024 2:42 AM IST

തിരുവനന്തപുരം: വനംമേധാവി ഗംഗാസിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. ഏകോപനത്തിലും കാര്യക്ഷമമായ ഇടപെടലുകളിലും പരാജയമെന്നാണ് മന്ത്രി പറയുന്നത്. പകരം നിയമിക്കാൻ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥരില്ലാത്തതിനാൽ മുഖ്യമന്ത്രി

തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ്.

വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാനുള്ള നിർദ്ദേശംപോലും യഥാസമയം നൽകുന്നില്ല.പുതിയ പദ്ധതികൾ നൽകി കേന്ദ്ര ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങൾ മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു, വകുപ്പിൽ ഏകോപനമില്ല, വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. ഇത്തരം വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അതോറിറ്റിയിലേക്കോ കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനിലേക്കോ മാറ്റി നിയമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പകരം നിയമിക്കാൻ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പി.സി.സി.എഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ. കാലാവധി നീട്ടി നൽകുന്നതിനോട് മുഖ്യമന്ത്രി താൽപര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. പി.സി.സി.എഫായുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. എ.പി.സി.സി റാങ്കിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കഴിയണം. അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർമാർക്ക് താൽക്കാലിക ചുമതല നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഏഴ് എ.പി.സി.സി.എഫുമാരുണ്ട്. അവർക്കിടയിൽ പടലപിണക്കം ശക്തമായതിനാൽ ഒരാളെ കണ്ടെത്തുന്നത് എളുപ്പമല്ല.

Advertisement
Advertisement