@ വനമഹോത്സവം സമാപനം ഇന്ന് കാടുണ്ടെങ്കിലേ നാടുള്ളൂ : മന്ത്രി എ.കെ.ശശീന്ദ്രൻ

Sunday 07 July 2024 12:23 AM IST
വനമഹോത്സവം

കോഴിക്കോട്: വനമഹേത്സവത്തിന്റെ സമാപനം ഇന്ന് കോഴിക്കോട് ചാലിയത്ത് നടക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ജൂലായ് ഒന്നുമുതൽ തുടങ്ങിയ പരിപാടികളുടെ സമാപനമാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്. ഈ വർഷത്തെ വനഹോത്സവത്തിന്റെ സമാപന സമ്മേളനവും ചാലിയം നഗരവന പദ്ധതിയിലെ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് രാവിലെ 10ന് ഗ്രിഫി ഓഡിറ്റോറിയത്തിൽ നടക്കുക. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.

സാമൂഹ്യ വനവത്കരണം എന്ന ആശയം എൺപതുകളുടെ തുടക്കത്തിൽ വന്നതാണെങ്കിലും ജനങ്ങളിൽ കൂടുതൽ സ്വീകാര്യത വരുത്തുന്നതിൽ വനംവകുപ്പിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. പ്രകൃതി സംരക്ഷണത്തിന് എത്രപറഞ്ഞാലും തീരാത്ത സംഭാവനകൾ നൽകുന്ന വനപ്രദേശങ്ങളുടെ സംരക്ഷണം ജനങ്ങൾകൂടി ഏറ്റെടുക്കണമെങ്കിൽ അത് അവരുടെകൂടി സ്വന്തമാണെന്ന ധാരണ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് വനംവകുപ്പ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായി വകുപ്പ് വർഷാവർഷം നടത്തി വരുന്ന വനഹോത്സവത്തിൽ ഈവർഷം വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.

നഗരവനം

നഗരങ്ങളിൽ ചെറുപച്ചത്തുരുത്തുകൾ വളർത്തിയെടുക്കുക എന്നതാണ് നഗരവനത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കൃത്രിമ വനങ്ങൾ നഗരങ്ങളിൽ സൃഷ്ടിക്കും. എല്ലാ അർത്ഥത്തിലും വനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും നഗര വനങ്ങൾ. 5 സെന്റ് വിസ്തീർണമുളള സ്ഥലം മുതൽ ഇതിനായി ഉപയോഗപ്പെടുത്താം. പരമാവധി 2 ലക്ഷംരൂപ വരെ വനംവകുപ്പ് പദ്ധതിക്കായി ചെലവഴിക്കും.

വിദ്യാവനം

വിദ്യാലയങ്ങളിൽ സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുളള, അതിസാന്ദ്രതയിൽ നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. വിദ്യാർഥികളിൽ ജൈവവൈവിദ്ധ്യസംരക്ഷണബോധം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഫോറസ്ട്രി ക്ലബുകളുടെ ഉത്തരവാദിത്വത്തിലായിരിക്കും വിദ്യാവനങ്ങളുടെ പരിചരണവും മേൽ നോട്ടവും. സംസ്ഥാനതൊട്ടാകെ 75 വിദ്യാവനം സൃഷ്ടിച്ചിട്ടുണ്ട്.


അങ്ങാടിക്കുരുവികളുടെ സംരക്ഷണം

തിരുവനന്തപുരം ജില്ലയിലെ ചാല കമ്പോളം, കന്നിമേര മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പത്രപ്രവർത്തക സംഘടനകളുമായി ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നു.


പക്ഷി സംരക്ഷണം

കേരളത്തിലെ പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് ലെവൽ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും തുടർന്ന് 14 ജില്ലകളെയും ഉൾപ്പെടുത്തി സംയോജിത കർമ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. എല്ലാം പ്രധാനമാണ്. റോഡുവേണം, പാലംവേണം, മാളുകൾ വേണം, എയർപോർട്ടുകളും സൈബർപാർക്കുകളും അത്യാധുനികമായി ശാസ്ത്രം കണ്ടെത്തുന്ന എല്ലാം വേണം. ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരവും ആവാം. പക്ഷെ കാടും തോടും കാട്ടരുവികളും പുഴകളും പച്ചപ്പുമില്ലാതെ എവിടെയാവും നമ്മുടെ നമ്മുടെ ഇടങ്ങളെന്നും മറക്കാതിരിക്കണമെന്ന് വനം മന്ത്രി.

Advertisement
Advertisement