വിവരാവകാശ കമ്മിഷൻ ഉത്തരവ്; ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം
തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടു. ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
വിവരം പുറത്തുവിടുമ്പോൾ അവ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നത് ആകരുത്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻനിര നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയിരുന്നു.
റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49), 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് ഉത്തരവിലുണ്ട്.നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ ഡബ്ളിയു.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയമിച്ചത്.
റിപ്പോർട്ട് അടഞ്ഞിരിക്കാൻ അണിയറ നീക്കം
ജസ്റ്റിസ് ഹേമ കമ്മിഷന് ചെലവായത് 1.06 കോടി രൂപ
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: മലയാള സിനിമാലോകത്തെ കൊള്ളരുതായ്മകൾ അക്കമിട്ട് നിരത്തുന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സർക്കാർ അടച്ചുവച്ചിട്ട് ഇന്നേക്ക് നാലുവർഷവും ആറു മാസവും ഏഴു ദിനവും ആകുന്നു. റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് തിരിച്ചടിയാണെങ്കിലും അതു വെളിച്ചം കാണുന്നത് തടയാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകാനാണ് സാദ്ധ്യത. വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സാംസ്കാരിക വകുപ്പ് ആലോചന തുടങ്ങി. റിപ്പോർട്ടിന്മേൽ സർക്കാർ നിയോഗിച്ച സമിതിയുടെ പഠനം പൂർത്തിയായിട്ടില്ലെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.
ജസ്റ്റിസ് ഹേമ കമ്മിഷനിലെ അംഗങ്ങളുടെ ശമ്പളത്തിനും മറ്റുമായി 1,06,55,000 രൂപ സർക്കാർ ഖജനാവിൽ നിന്നു ചെലവായിരുന്നു. 2017 ഫെബ്രുവരി 17 ന് നടിക്കു നേരെയുണ്ടായ ലൈംഗിക പീഡനമാണ് അന്വേഷണക്കമ്മിഷന്റെ നിയമനത്തിന് വഴിയൊരുക്കിയത്. ഇന്ത്യയിൽത്തന്നെ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ആദ്യ കമ്മിഷൻ എന്നത് വലിയ നേട്ടമായി ഇടതു സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു.
''കമ്മിഷൻ റിപ്പോർട്ടിന്റെ അന്തസ്സത്തപോലും പുറത്തുവിടാത്തത് ദുരൂഹമാണ്. കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ ചലച്ചിത്ര അക്കാഡമിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. അക്കാഡമി നിഷ്പക്ഷമല്ലെന്ന് എല്ലാവർക്കും അറിയാം''
വിനയൻ, സംവിധായകൻ
''ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണിത്. എല്ലാവരുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ പുറത്തുവരേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ടായിരുന്നു. അത് അവഗണിക്കുന്നു എന്നതിൽ കടുത്ത നിരാശയുണ്ട്.''
ദീദി ദാമോദരൻ, ഡബ്ലിയു.സി.സി പ്രതിനിധി
ഹേമ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം പുറത്തു വിടാൻ പറ്റുന്ന കാര്യങ്ങൾ പുറത്തുവിടും
- മന്ത്രി സജി ചെറിയാൻ