കൈയേറ്റത്തിൽ മെലിഞ്ഞ് മുണ്ടുമുഴി മുതുകുളം തോട്
കൊണ്ടോട്ടി: മുണ്ടുമുഴി - മുതുകുളം തോട് സർവ്വേ നടത്തി അതിർത്തി നിർണ്ണയം നടത്തണമെന്ന് ആവശ്യം. 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന തോടിന്റെ പല ഭാഗങ്ങളും ഇന്ന് നീർച്ചാൽ മാത്രമായി.വിവിധ സ്ഥലങ്ങളിൽ തോട് ഇരുകരകളും കെട്ടിയെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ കൃഷി ചെയ്തു തൂർത്തതായും കാണാം.വിഷയത്തിൽ പരാതി നൽകിയിട്ടും സർവ്വേ നടത്തി കൈയേറ്റഭൂമി തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ഒരുകാലത്ത് ചാലിയാറിൽ നിന്ന് തോണികൾ മുതുകുളം ഭാഗത്തേക്കും തിരിച്ച് ചാലിയാറിലേക്കും എത്തിച്ചിരുന്നു . എന്നാൽ ഇന്ന് ചെറിയ തോണി പോലും കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ്. മുമ്പ് വെള്ളപ്പൊക്ക സമയത്ത് മുതുകുളം ഭാഗത്തേയും കോരപ്പാടം ഭാഗത്തെയും മനുഷ്യരെയും മൃഗങ്ങളെയും ഒഴിപ്പിക്കുന്നതിനും ഈ തോട് ഉപകരിച്ചിരുന്നു. ഇന്നിത് സങ്കൽപ്പിക്കാൻ പോലുമാവില്ല.