യുറോ കപ്പിനോട് ഗുഡ്‌ബൈ പറഞ്ഞ് സിആര്‍7, ലോകകപ്പില്‍ കാണാമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Saturday 06 July 2024 11:45 PM IST

യൂറോ കപ്പില്‍ നിന്ന് സെമി കാണാതെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും മടക്കം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായതോടെ റൊണാള്‍ഡോയുടേയും 41കാരന്‍ പെപ്പേയുടേയും കരിയറിലെ യൂറോയാത്രയ്ക്കും അവസാനമായിയെന്നു വേണം കരുതാന്‍. ഇത് തന്റെ അവസാന യൂറോ ടൂര്‍ണമെന്റായിരിക്കും മുപ്പത്തിയൊമ്പതുകാരനായ റൊണാള്‍ഡോ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം അന്താരാഷ്ട്ര ഫുട്ബാളില്‍ താരം തുടര്‍ന്നും കളിക്കുമോയെന്നകാര്യത്തില്‍ വ്യക്തതയായിട്ടില്ല.വിരമിക്കല്‍ സംബന്ധിച്ച് റൊണാള്‍ഡോയുമായി വ്യക്തിപരമായി ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് ഫ്രാന്‍സിനെതിരായ മത്സര ശേഷം പറഞ്ഞത്.

ഒരേയൊരു റൊണാള്‍ഡോ

യൂസേബിയോ മുതലിങ്ങോട്ട് പ്രതിഭകള്‍ ഒരുപാടുണ്ടെങ്കിലും പോര്‍ച്ചുഗലിന് കിട്ടിയ രണ്ട് മേജര്‍ കിരീട നേട്ടങ്ങളിലും റൊണാള്‍ഡോയുടെ കൈയൊപ്പാണ് ഉണ്ടായിരുന്നത്. 2016ല്‍ യൂറോ കപ്പും 2018-19 നേഷന്‍സ് ലീഗ് കിരീടവും റൊണാള്‍ഡെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കി. 2016ലെ യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം മുടന്തി നീങ്ങിയ ടീം പിന്നീട് തീയാവുന്നതാണ് കണ്ടത്. റൊണാള്‍ഡോയായിരുന്നു ആ ടീമിന്റെ എന്‍ജിന്‍. ഫൈനലില്‍ ഇടയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നെങ്കിലും കാലിലൊരു കെട്ടുമായി സൈഡ് ലൈനില്‍ നിന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പം സഹതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രചോദിപ്പിച്ച റൊണാള്‍ഡോ യഥാര്‍ത്ഥ നായകന്‍ എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.എഡര്‍ എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗീസ് ചാമ്പ്യന്മാരാവരാവുകയും ചെയ്തു. പോര്‍ച്ചുഗാസിനായി ഒരു മേജര്‍ കിരീടം ഉയര്‍ത്തുന്ന ആദ്യ ക്യാപ്ടനെന്ന ഒരിക്കലും തകര്‍ക്കപ്പെടാത്ത നേട്ടം സ്വന്തമാക്കിയതിനൊപ്പം യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റീനിയുടെ റെക്കാഡിനൊപ്പവും റെണാള്‍ഡോയെത്തി.

2004ലാണ് താരം ആദ്യമായി യൂറോ കപ്പില്‍ പന്തുതട്ടുന്നത്. ലൂയിസ് ഫിഗോയും ഡെക്കോയും ന്യൂനോ ഗോമസും മനീഷുമെല്ലാം ഉള്‍പ്പെട്ട ആ സുവര്‍ണനിരയുടെ ഭാഗമായി ഫൈനല്‍ വരെ കുതിച്ചെത്തി റൊണാള്‍ഡോ. എന്നാല്‍ ഫൈനലില്‍ ഗ്രീസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള യൂറോയിലല്ലാം പോര്‍ച്ചുഗല്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ റൊണാള്‍ഡോയുടെ കരിയറിലെ ആറാം യൂറോ ടൂര്‍ണമെന്റായിരുന്നു ഇത്തവണ ജര്‍മ്മനി വേദിയായത്.

യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും കൂടുതല്‍യൂറോയില്‍ കളിച്ചതാരവുംമെല്ലാം റൊണാള്‍ തന്നെയാണ്.

രാജ്യന്താരതലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും റൊണാള്‍ഡോയാണ്. 212 മത്സരങ്ങളില്‍ നിന്ന് 130 ഗോളുകള്‍ താരം ഇതുവരെ പോര്‍ച്ചുഗല്‍ ജേഴസിയില്‍ നേടിക്കഴിഞ്ഞു. എന്നാല്‍ രാജ്യത്തിനായി അവസാനം കളിച്ച 8 മത്സരങ്ങളിലും താരത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഷൂട്ടൗട്ടില്‍ മാത്രമാണ് ലക്ഷ്യം കാണാനായത്.

ടീമിനെ സെമിയിലെത്തിക്കാനായില്ലെങ്കിലും തലയുയര്‍ത്തി തന്നെയാണ് റൊണാള്‍ഡോ മടങ്ങുന്നത്. ഒരു പിടി റെക്കാഡുകളുമായി. ഇനിയും താരത്തെ പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും അത് റൊണാള്‍ഡോ തന്നെ തീരുമാനിക്കണം.

Advertisement
Advertisement