'ലൊക്കാന്റോയിൽ' വിലസാനെത്തി; സുരക്ഷാ മുൻകരുതൽ വലയിലാക്കി

Monday 08 July 2024 12:21 AM IST

 മൂന്ന് ആഫ്രിക്കൻ സ്വദേശിനികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: 'കാലാവധി കഴിഞ്ഞ' രേഖകളുമായി ഡൽഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കൻ സ്വദേശിനികൾ കൊച്ചിയിലെത്തിയത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകൾക്കകം കെനിയൻ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈൻ സോളൊളോ (33) എന്നിവരാണ് പിടിയിലായത്.

ട്രെയിൻമാർഗം കൊച്ചിയിലെത്തിയ യുവതികൾ എറണാകുളം നോർത്തിലെ ഒരു ഹോട്ടലിൽ മുറിയെടുക്കാൻ പാസ്പോർട്ടിന്റെ ഫോട്ടോ കൈമാറി. എന്നാൽ ഫോട്ടോയും ആളുകളും തമ്മിൽ പൊരുത്തമില്ലായിരുന്നു.

വിദേശികൾ മുറിയെടുത്താൻ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകൾക്ക് കമ്മിഷണറുടെ കർശന നിർദ്ദേശം. തിരിച്ചറിയൽ രേഖയിലെ സംശയമടക്കം ജീവനക്കാർ നോ‌ർത്ത് പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോൾ 2017ൽ മെഡിക്കൽ, വിദ്യാഭ്യാസ വിസകളിൽ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോൺ പരിശോധനയിൽ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു.

മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കെനിയൻ എംബസിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെ ഇവരെ നാടുകടത്തും. 2020ൽ വിസയും രേഖകളുമില്ലാതെ ഒരു മാസം ഹോട്ടലുകളിൽ താമസിച്ച കെനിയൻ സ്വദേശിനികളായ മൗറാ സാറാ വൗവുമ്പി (37), ബുസിൻ സ്വദേശി മൈനാ ദമാരിസ വൗവുമ്പി (30) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു.

 ലക്ഷ്യമിട്ട് ലൊക്കാന്റോ ഇടപാട്
കൊച്ചിയിൽ താമസിച്ച് ലൊക്കാന്റോ വഴി ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബംഗളൂരുവിലുള്ള സുഹൃത്തുക്കളാണ് കൊച്ചിയിലെ സാദ്ധ്യത പറഞ്ഞുകൊടുത്തതത്രേ. മാംസക്കച്ചവടത്തിന് കുപ്രസിദ്ധികേട്ട സൈറ്റാണ് ലൊക്കാന്റോ. സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ് സൈറ്റ്.

Advertisement
Advertisement