കെ.സ്‌മാർട്ടിൽ കെട്ടിട വിവരങ്ങൾ സെപ്‌തം. 30നകം ചേർക്കണം

Monday 08 July 2024 1:22 AM IST

തിരുവനന്തപുരം : നഗരസഭകൾക്കും കോർപ്പറേഷനുകൾക്കുമായി തയാറാക്കിയ കെ സ്‌മാർട്ട് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താത്ത കെട്ടിടവിവരങ്ങൾ സെപ്റ്റംബർ 30നകം ചേർക്കാൻ തദ്ദേശ വകുപ്പിന്റെ അന്ത്യശാസനം.

ആവശ്യമെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയോഗിച്ച് ഫീൽഡ് പരിശോധന നടത്തി കെട്ടിടങ്ങളുടെ സ്ഥിതി പരിശോധിക്കാനും നഗരസഭ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. യോഗ്യരായ താൽക്കാലിക്കാരെ ലഭിച്ചില്ലെങ്കിൽ പ്ലസ് ടു പാസായ ഡേറ്റ എൻട്രി അറിയാവുന്നവരെ നിയോഗിക്കാം. ഈ പ്രവർത്തനം പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം നഗരസഭകളിലെ ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ഓഫീസർ,റവന്യൂ ഇൻസ്‌പെകടർ എന്നിവർക്കായിരിക്കും.
നികുതി പിരിക്കേണ്ടതും നികുതി ഇളവുള്ളതുമായ ആയിരക്കണക്കിനു കെട്ടിടങ്ങളുടെ വിവരങ്ങൾ മുൻപത്തെ 'സഞ്ചയ' സോഫ്റ്റ്‌വെയറിൽ നിന്ന് കെ സ്‌മാർട്ടിലേക്ക് ചേർക്കാത്തതിനാൽ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ് നടപടി.

വിമുക്തഭടന്മാരുടെ നികുതി ഒഴിവുള്ള കെട്ടിടങ്ങൾ, പൊളിച്ച കെട്ടിടങ്ങളുടെ പൊളിക്കുന്നതു വരെയുള്ള നികുതി അടച്ചോ, പൂട്ടിയിട്ട കെട്ടിടങ്ങൾക്ക് ആറ് മാസത്തേക്കു നൽകുന്ന നികുതി ഇളവ് തുടങ്ങിയ വിവരങ്ങളാണ് ചേർക്കേണ്ടത്. 2023-24 വരെ നികുതി അടച്ച കെട്ടിട ഉടമകൾക്ക് ഡേറ്റ ശുദ്ധീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കുടിശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കും. 2023-24 വരെ നികുതി പൂർണമായും അടയ്ക്കാത്തവർക്ക്,​ ഏത് അർദ്ധവർഷം വരെയാണോ അടച്ചത് അതു വരെയുള്ള കുടിശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കും. കുടിശിക ഉൾപ്പെടെ മുഴുവൻ നികുതി അടച്ചവർക്ക് അധികമായി അടച്ച തുക ഈ വർഷം മുതലുള്ള നികുതിയിൽ വകവച്ചു നൽകും.

Advertisement
Advertisement