യൂണിഫോമും  ഐഡി കാർഡുമില്ലാതെ എസ്‌ടി ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം

Monday 08 July 2024 2:31 PM IST

കോട്ടയം: മാളികക്കടവ് - കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദനമെന്ന് ആരോപണം. കണ്ടക്ടറായ പ്രദീപിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടോടെയാണ് സംഭവം നടന്നത്. കണ്ടക്ടറെ ചിലർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബസിൽ കയറി വിദ്യാർത്ഥിനിക്ക് എസ് ടി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് കണ്ടക്ടർക്ക് മർദനമേറ്റത്. യൂണിഫോം, ഐ ഡികാർഡ്, കൺസെഷൻ കാർഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെയാണ് വിദ്യാർത്ഥിനി ബസിൽ കയറി എസ്‌ടി ടിക്കറ്റ് ആവശ്യപ്പെട്ടതെന്ന് കണ്ടക്ടർ പറയുന്നു. എസ് ടി കൊടുക്കാത്തത് ചോദ്യം ചെയ്തതോടെ പെൺകുട്ടി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ മടക്കയാത്ര തടഞ്ഞ് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു.

'എസ് ടി ടിക്കറ്റാണെന്ന് പറഞ്ഞ് പെൺകുട്ടി രണ്ട് രൂപ നൽകി. ഐ ഡി കാർഡ് ചോദിച്ചപ്പോൾ കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോമും ധരിച്ചിരുന്നില്ല. നാളെ മുതൽ ഇത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടർന്ന് പെൺകുട്ടി സ്റ്റോപ്പിൽ ഇറങ്ങി പോയി', പ്രദീപ് പറഞ്ഞു.