ബേബിയുടെ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കം. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്ക്, എളമരം കരീം, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ എന്നിവർ പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല.
പച്ചക്കുതിരയിലെ തിരുത്തൽ വാദ ലേഖനത്തിലൂടെ എം.എ.ബേബി ഒരു ട്രോജൻ കുതിരയായി മാറി.കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനുമെതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി.ജയരാജന്റെയും ആലപ്പുഴയിൽ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാൻ പറഞ്ഞു,.