പി.എസ്.സി പോർട്ടലിന് സാങ്കേതിക തകരാറില്ല
തിരുവനന്തപുരം : പി.എസ്.സി പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലം എൽ.ഡി ക്ലർക്ക് അപേക്ഷകർക്ക് കൺഫർമേഷൻ നൽകാൻ കഴിഞ്ഞില്ലെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
പരീക്ഷ തിരുവനന്തപുരത്ത് ജൂലായ് 27, കൊല്ലം, കണ്ണൂർ ആഗസ്റ്റ് 17, പത്തനംതിട്ട, തൃശൂർ, കാസർകോട് ആഗസ്റ്റ് 31 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ അപേക്ഷകർ ഏപ്രിൽ 22 മുതൽ മേയ് 11 വരെയായിരുന്നു കൺഫർമേഷൻ നൽകേണ്ടിയിരുന്നത്. ഈ കാലയളവിൽ ഓൺലൈൻ പോർട്ടലിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
റേഷൻ
വ്യാപാരികളോട്
ശത്രുതയില്ല
വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന റേഷൻ വ്യാപാരികളോട് ശത്രുതയില്ലെന്നും ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. വേതന പാക്കേജിനെക്കുറിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടികൾ സ്വീകരിക്കും. കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ ഘട്ടംഘട്ടമായി നൽകും.
തദ്ദേശ റോഡുകൾ
നന്നാക്കും
തകർന്ന തദ്ദേശ റോഡുകൾ പുനരുദ്ധരിക്കുന്നതിന് സത്വര നടപടിയുണ്ടാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രളയത്തിൽ തകർന്ന റോഡുകൾ നന്നാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആയിരം കോടി അനുവദിച്ചിരുന്നു. 5064 പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയതിൽ 4781 എണ്ണം പൂർത്തിയായി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ബഡ്ജറ്റിൽ ആയിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമനിർമ്മാണം വേണ്ടിവരും
ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ചയടക്കം 220 പ്രവൃത്തി ദിനങ്ങളുള്ള അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ചത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്നും ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കാൻ നിയമനിർമ്മാണം വേണ്ടിവരുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ജയിലുകൾ ഭരിക്കുന്നത്
ടി.പി.കേസ് പ്രതികൾ:
കെ.കെ.രമ
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം നിയമസഭയിൽ ചർച്ചയ്ക്കിടെ ഉന്നയിച്ച് കെ.കെ.രമ.ഇതേ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കഴിഞ്ഞയാഴ്ച സ്പീക്കർ തടഞ്ഞിരുന്നു.ഇന്നലെ ബഡ്ജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലിന്റെ ചർച്ചയിലാണ് രമ വിഷയം ശക്തമായി ഉന്നയിച്ചത്.
വടക്കൻ മേഖലയിലെ പല ജയിലുകളും ഭരിക്കുന്നത് ടിപി വധക്കേസിലെ പ്രതികളാണ്. സർക്കാരിനെ പോലും മുൾമുനയിൽ നിറുത്താൻ ശേഷിയുള്ളവരാണ് ഈ ക്രിമിനലുകൾ. സർക്കാർ പ്രതികൾക്കൊപ്പമാണ്. സർക്കാർ നിർദേശമില്ലതെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉദ്യോഗസ്ഥർക്ക് പ്രതികളെ ഉൾപ്പെടുത്താൻ കഴിയില്ല. സംഭവം പുറത്തായപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മൊഴിയെടുത്ത ഉദ്യോഗസ്ഥനെ വയനാട്ടിലേക്കു മാറ്റി. അദ്ദേഹം എന്തു തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല. 12 വർഷമായി ജയിലിൽ കഴിയുന്ന പ്രതികൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ ഒത്താശയോടെ വലിയ അഭിഭാഷകരെ നിയോഗിക്കുന്നു. എവിടെ നിന്നാണ് ഈ കൊലയാളികൾക്ക് ഇതിനൊക്കെയുളള പണം കിട്ടുന്നതെന്ന് വ്യക്തമാക്കണം. പിണറായി സർക്കാർ ഇനി അധികാരത്തിലെത്തില്ലെന്ന് ഇവർക്കറിയാം. അതിനു മുൻപ് പ്രതികളെ പുറത്തെത്തിക്കാനുളള ശ്രമമാണു നടത്തുന്നത്. അതുകൊണ്ടാണു കേസിൽ സർക്കാർ അപ്പീൽ പോകാതെ അടയിരിക്കുന്നത്. ഫയൽ മുഖ്യമന്ത്രിയുടെ മേശയിലാണെന്നും രമ കുറ്റപ്പെടുത്തി