നിങ്ങളുടെ ഇഷ്ട മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

Wednesday 10 July 2024 11:03 AM IST

തിരുവനന്തപുരം: മദ്യത്തിന്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിന്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്.

കുപ്പികളിൽ കൂടാതെ കെയ്‌സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു,​ ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറവില്പന ശാലകളിൽ എത്തുംവരെയുള്ള വിവരങ്ങളടക്കം അറിയാനാകും. ചില്ലറവില്പന ശാലകളിൽ സ്റ്റോക്കുള്ള മദ്യബ്രാൻഡുകളുടെ വിശദാംശവും അറിയാം.

സി ഡിറ്റാണ് ക്യൂആർ കോഡ് ലേബൽ തയ്യാറാക്കുന്നത്. ഒരു ലേബലിന് 32 പൈസ മദ്യക്കമ്പനികൾ ബെവ്കോയ്ക്ക് നൽകണം. ലേബലുകൾ ഡിസ്റ്റിലറികളിൽ എത്തിക്കും. ക്യൂ ആർ കോഡ് കൂടി വരുന്നതോടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ മദ്യവിതരണ ഏജൻസിയാവും ബെവ്കോ.

നേട്ടങ്ങൾ

1.സെക്കൻഡ്സ്, ഡ്യൂപ്ളിക്കേറ്റ് വ്യാപനം തടയാം, കൃത്യമായ പരിശോധന നടത്താം

2.ഡിസ്റ്റിലറികളിൽ നിന്നുള്ള മദ്യത്തിന്റെ നീക്കം ബെവ്കോയ്ക്ക് നിരീക്ഷിക്കാം

3.വെയർഹൗസ് ഗോഡൗണിൽ ഹോളോഗ്രാം പതിക്കുന്ന ജോലി ഒഴിവാകും

2 കോടി

ഒരു വർഷം വേണ്ട

ക്യൂ ആർ കോഡ് ലേബൽ

32 പൈസ

ഒരു ലേബലിന്റെ വില

മദ്യത്തിന്റെ ഗുണനിലവാരം നിലനിറുത്തുകയും കൃത്രിമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് ബെവ്കോ

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ -യോഗേഷ് ഗുപ്ത വ്യക്തമാക്കി.

Advertisement
Advertisement