'അമേരിക്കയിലെത്തിക്കഴിഞ്ഞാണ് ഭാര്യ തുറന്നുപറഞ്ഞത്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർക്കിവിടെ കഴിയാനാകില്ല'; ബാബു ആന്റണി

Wednesday 10 July 2024 11:55 AM IST

തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ആക്ഷൻ രംഗങ്ങൾ അടക്കിഭരിച്ച നടനായിരുന്നു ബാബു ആന്റണി. പ്രതിനായക വേഷങ്ങളിലൂടെ ഇത്രയധികം ആരാധകരെ സമ്പാദിച്ച ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ ഒരുഘട്ടത്തിൽ അദ്ദേഹം സിനിമാജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേയ്ക്ക് ചേക്കേറിയിരുന്നു. പിന്നീട് മലയാള സിനിമയിലേയ്ക്ക് തിരിച്ചുവന്നെങ്കിലും കുടുംബം ഉൾപ്പെടെ ഇപ്പോഴും അമേരിക്കയിൽ തന്നെയാണ് താമസം. ഇപ്പോഴിതാ താൻ വിദേശത്തേയ്ക്ക് കുടിയേറിയതിനെക്കുറിച്ച കൗമുദി മൂവിസിനോട് മനസുതുറക്കുകയാണ് താരം.

ഒൻപത് വർഷത്തോളം കുടുംബം പൊൻകുന്നത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആദ്യമൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നീട് അമേരിക്കയിൽ എത്തിയതിനുശേഷമാണ് വിഷാദരോഗം ആരംഭിച്ചിരുന്നുവെന്ന് ഭാര്യ മനസുതുറന്നത്. ഇവിടെ സംസാരിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ആളുകൾ കൂടുമായിരുന്നു. അതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയാണ് അമേരിക്കയിലേയ്ക്ക് പോയത്. ഇങ്ങോട്ട് പറയുന്നതിന് മുൻപുതന്നെ ഞാൻ അവിടെകൊണ്ടുപോയി സെറ്റിൽ ചെയ്യിക്കുകയായിരുന്നു. ഇവിടെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർ ഒറ്റയ്ക്കായിപ്പോവും. അവർക്കിവിടെ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല. അതിനാലാണ് അവിടെ ഒരു വീട് വാങ്ങി അവിടെതന്നെ സെറ്റിലായത്.

റഷ്യൻ- അമേരിക്കൻ വംശജയായ എവ്‌ജെനിയയാണ് ബാബു ആന്റണിയുടെ ഭാര്യ. ഇരുവർക്കും ആർതർ ആന്റണി, അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2014ലാണ് കുടുംബം അമേരിക്കയിലേയ്ക്ക് താമസം മാറ്റിയത്.

Advertisement
Advertisement