ചിറ്റാറിൽ കാട്ടാന കൃഷി നശിപ്പിച്ചു
ചിറ്റാർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡായ 86 പള്ളിപ്പടിക്ക് സമീപം കാട്ടാനയിറങ്ങി. കക്കാട്ടാറ് മുറിച്ച് കടന്നെത്തിയ ആന പുന്നമൂട്ടിൽ ഷൈജുവിന്റെ പുരയിടത്തിലെ കാർഷിക വിളകൾ നശിപ്പിച്ചു. വ്യാപകമായി വാഴയും മറ്റും നശിപ്പിച്ചിട്ടുണ്ട്. കനത്ത മഴപെയ്തിരുന്നതിനാൽ കാട്ടാന എപ്പോഴാണ് എത്തിയതെന്ന് ആരും കണ്ടില്ല. ഇന്നലെ പുലർച്ചെ ഷൈജുവാണ് കൃഷി നശിപ്പിച്ചത് കണ്ടത്.. വടശേരിക്കര- സീതത്തോട് റോഡ് മുറിച്ചുകടന്ന് കഴിഞ്ഞ ജൂൺ 26ന് പുലർച്ചെയും സമീപ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അള്ളുങ്കൽ കുമരംകുന്ന് മത്തങ്ങമല , ഊരാമ്പാറ മേഖലയിൽ കാട്ടാനയിറങ്ങുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് കാട്ടാന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങൾക്ക് ഉള്ളിൽകടന്ന് കൃഷിനശിപ്പിച്ചത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനശല്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ അദ്ധ്യക്ഷത വഹിച്ചു.