ദ്വിദിന രാജ്യാന്തര ജെൻ എ.ഐ കോൺക്ലേവിന് തുടക്കം ഇനി 'എ.ഐ' യുഗം
കൊച്ചി: വിവിധ മേഖലകളിലെ പുതിയ വാതായനങ്ങൾ തുറക്കുന്ന ദ്വിദിന രാജ്യാന്തര ജെൻ എ.ഐ കോൺക്ലേവിന് കൊച്ചിയിൽ ഡിജിറ്റൽ തുടക്കം. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജെൻ ഐ.ഐ വിദഗ്ദ്ധരടക്കം ആയിരങ്ങൾ പങ്കെടുത്ത കോൺക്ലേവ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹിക മാദ്ധ്യമമായ ലിങ്ക്ഡ് ഇന്നിൽ ഗ്രൂപ്പ് ഫോട്ടോയും ഉദ്ഘാടനവിവരങ്ങളും പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺക്ലേവിന് ആശംസകൾ കമന്റായി നിറഞ്ഞു. ഒപ്പം സദസിൽ നിന്ന് നിറഞ്ഞ കൈയടിയുമുയർന്നു.
മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ചെയമാർ എം.എ.യൂസഫലി, ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി,കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ, ഐ.ബി.എം സോഫ്വെയർ പ്രൊഡക്ട്സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
'കണ്ടെയ്നർ' തലവേദന
എ.ഐ പമ്പ കടത്തി
സ്വന്തം ലേഖകൻ
കൊച്ചി: തുറമുഖത്തേയ്ക്കെത്തുന്ന ഒരു കണ്ടെയ്നർ ലോറി നടപടികളെല്ലാം പൂർത്തിയാക്കി പ്രധാനകവാടം കടക്കാൻ ഏഴു മിനിറ്റെടുക്കും. എന്നാൽ കൊച്ചി തുറമുഖത്ത് ഇതിന് 30 സെക്കൻഡ് മതി. വിവരങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസായതുകൊണ്ടാണീ (എ.ഐ) വേഗം. പാലക്കാട്ടുകാരനായ പ്രജിത്ത് നായരുടെ ഡോക് വിഷൻ എന്ന സ്റ്റാർട്ട്അപ്പ് സംരംഭമാണ് കൊച്ചി തുറമുഖത്തെ കണ്ടെയ്നർ തലവേദന പമ്പകടത്തിയത്.
2013ലാണ് ഇലക്ട്രിക്കൽ എൻജിനിയറായ പ്രജിത്ത് രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഡോക് വിഷന് തുടക്കമിട്ടത്. സഹയുടമയായ സുഹൃത്ത് ഷിപ്പിംഗ് രംഗത്ത് ജോലി ചെയ്തിരുന്നതിനാൽ, ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ കണ്ടെയ്നറുകളുടെ വരവുപോക്കിലെ വെല്ലുവിളികളെക്കുറിച്ച് അടിക്കടി സംസാരിക്കുമായിരുന്നു. ഇത് പരിഹരിക്കുന്ന സാങ്കേതിക വിദ്യ എ.ഐയുടെ സഹായത്തോടെ പ്രജിത്തും സുഹൃത്തായ ആതിരയും ചേർന്ന് വികസിപ്പിച്ചെടുത്തു. ക്യാമറയിലൂടെ കണ്ടെയ്നറുടെ വരവ്പോക്കുകൾ ഒപ്പിയെടുക്കും. നിമിഷങ്ങൾക്കകം വിവരങ്ങളെല്ലാം ക്രോഡീകരിക്കും. ഡ്രൈവറുടെ ചിത്രവും പകർത്തും. 30 സെക്കൻഡിൽ എല്ലാം കഴിയുമെന്ന് പ്രജിത്ത് പറഞ്ഞു.
സംരംഭത്തിന് സാദ്ധ്യത വർദ്ധിച്ചതോടെ വിശാഖപട്ടണം, കൊച്ചി തുറമുഖം, ദുബായ് പോർട്ട് എന്നിവയെല്ലാം ഡോക് വിഷൻ സാങ്കേതിക സഹായമാണ് ഇപ്പോൾ തേടിയിരിക്കുന്നത്. ട്രെയ്ലറുകളിൽ വരുന്ന കണ്ടെയ്നറുകൾ മാത്രമല്ല, യാർഡിൽ നിന്ന് കണ്ടെയ്നറുകൾ എളുപ്പം കണ്ടെത്താനും ഡോക് വിഷൻ സഹായിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നേരത്തെ തന്നെ മുമ്പേ ഈ മാതൃകയുണ്ട്.
പ്രതിയുടെ 'ജാതകം' വരെ എ.ഐ. തരും !
കൊച്ചി: പേര്, ഫോൺ നമ്പർ, സ്ഥലം, കുറ്റകൃത്യം എന്നിവ നൽകിയാൽ അറസ്റ്റിലായ മോഷ്ടാവിന് രാജ്യത്ത് എവിടെ കേസുണ്ടെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അറിയാം. ക്രൈം അനലൈസർ എന്ന എ.ഐ ടൂളാണ് താരം.
കുറ്റവാളികളെ പിടികൂടാനും മറ്റ് കേസുകളിൽ ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്താനുമുള്ള ടൂൾ ഐ.ബി.എമ്മാണ് വികസിപ്പിച്ചിരിക്കുന്നത്. എഫ്.ഐ.ആർ മുതൽ പ്രതിയുമായി ബന്ധപ്പെട്ട വാർത്തകൾ വരെ ടൂൾ നമ്മുടെ മുന്നിലേക്കെത്തിക്കും. പ്രതിയെ പൊലീസ് പിടിച്ച വാഹനം ഏതെന്നും ഇത് ഇപ്പോൾ എവിടെയെന്ന് വരെ അറിയാം.
തീർന്നില്ല, നഷ്ടപ്പെട്ട മൊബൈൽ രാജ്യത്ത് എവിടെയാണെന്നും ആരെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നും അറിയാനാകും. കൊച്ചി ജെൻ എ.ഐ കോൺക്ലേവിൽ പ്രദർപ്പിച്ച ടൂൾ നിരവധിപ്പേർക്ക് കൗതുകമായി.
എ.ഐ കേന്ദ്രം ഉയരും
കൊച്ചി: നിർമ്മിത ബുദ്ധികേന്ദ്രം സ്ഥാപിക്കാൻ യു.കെയിലെ എഡിൻബറോ സർവകലാശാലയിലെ അലൻ ടൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കേരള ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്കും തമ്മിൽ കരാറൊപ്പിട്ടു. നിർമ്മിതബുദ്ധി, ഹാർഡ് വെയർ, റോബോട്ടിക്സ്, ജെൻ എ.ഐ മേഖലയിലെ ഗവേഷണങ്ങൾക്കാണ് കേന്ദ്രം സ്ഥാപിക്കുക.
കൊച്ചിയിൽ ജെൻ എ.ഐ കോൺക്ലേവിൽ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിലാണ് സർവകലാശാല ഡീൻ അലക്സ് ജെയിംസ്, അലൻ ടൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ഫോർ റോബോട്ടിക്സ് ആൻഡ് എ.ഐ പ്രൊഫസർ സേതു വിജയകുമാർ എന്നിവർ ധാരണാപത്രം കൈമാറിയത്.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, എഡിൻബറോ സർവകലാശാല റീജിയണൽ ഡയറക്ടർ ഡോ. അതുല്യ അരവിന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.