ഒരു ചെടിയിൽ നിന്ന് ലഭിക്കുന്നത് അഞ്ച് കിലോ വരെ , 45 ദിവസത്തിനുള്ളിൽ വിളവെടുക്കാം, പെട്ടെന്ന് വരുമാനവും ലഭിക്കും
കൊച്ചി: ഈ ഓണത്തിന് പൂക്കളമിടാൻ ചെണ്ടുമല്ലിപ്പൂ വേണോ ? സിംപിളായി മുറ്റത്ത് വളർത്തിയെടുക്കാം. തൈകൾ റെഡി. നട്ടുവളർത്തിയാൽ അത്തം മുതൽ പൂവിറുക്കാം. ഗവ. കോക്കനട്ട് നഴ്സറിയുടെ നെട്ടൂർ മാർക്കറ്റിലെ ഫാമിൽനിന്ന് തൈ ഒന്നിന് അഞ്ചുരൂപയ്ക്ക് ലഭിക്കും. 10,000തൈകളേ സ്റ്റോക്കുള്ളൂ. വാങ്ങാൻ വൈകിയാൽ കിട്ടണമെന്നില്ല.
മഞ്ഞ, ഓറഞ്ച് പൂക്കൾ വിരിയുന്ന ഹൈബ്രിഡ് തൈകളാണ് ലഭിക്കുക. ജില്ലാ പഞ്ചായത്ത് കൃഷിഭവനുകൾക്ക് നൽകാൻവേണ്ടി നഴ്സറികളിൽനിന്ന് ടെൻഡർ വിളിച്ചപ്പോൾ ഗവ. നഴ്സറിയും അതിൽ പങ്കെടുത്തിരുന്നു. 60000 ഓളം തൈകളുടെ ഓർഡർ ലഭിച്ചു. അപ്പോൾ കൂടുതലായി മുളപ്പിച്ച തൈകളാണ് ഇപ്പോൾ വിൽക്കുന്നത്. ചെണ്ടുമല്ലിയുടെ സൂപ്പർ യെല്ലോ എഫ് 1 എന്ന മഞ്ഞയുടെയും മാരിഗോൾഡ് ഓറഞ്ച് 900 എന്ന ഓറഞ്ച് നിറത്തിലെയും തൈകളാണിവ.
നെട്ടൂരാണ് ഫാമെങ്കിലും എറണാകുളം നഗരത്തിലെയോ തൊട്ടടുത്ത പ്രദേശത്തെയോ വളരെ കുറച്ചുപേർ മാത്രമാണ് ചെടികളും മറ്റ് വിളകളുടെ വിത്തുകളും തൈകളും തേടി ഇവിടെയെത്തുന്നത്. ചെണ്ടുമല്ലിയുടെ ആവശ്യക്കാർ ഏറെയും ആലുവ, കളമശേരി, അരൂർ, ചേർത്തല പ്രദേശത്തുകാരാണ്. കഴിഞ്ഞ വർഷവും തൈകൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്നതിനാലാണ് ഇക്കുറിയും പരീക്ഷണത്തിന് ഇറങ്ങിയത്.
• 45 ദിവസം, പൂക്കൾ റെഡി
തൈകൾ മുളച്ച് 45 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയും. നന്നായി നോക്കിയാൽ ഒരു ചെടിയിൽ നിന്ന് അഞ്ച് കിലോവരെ പൂക്കൾ ലഭിക്കും. നാലുമാസം വരെയാണ് വിളവ്. കമ്പുകൾ വെട്ടിനിറുത്തി പിന്നെയും കുറേക്കാലം വളർത്തി പൂവെടുക്കാം. ഒരു സെന്റിൽ 200 ചെടികൾ നടാം. വീട്ടാവശ്യത്തിന് ചട്ടിയിലും വളർത്താം.
• നെട്ടൂരിലെ മരട് അഗ്രിക്കൾച്ചർ മാർക്കറ്റിലാണ് ഗവ. കോക്കനട്ട് നഴ്സറി. ഫോൺ : 2700779 / 9383471194
സ്ഥലമുള്ളവർക്ക് പെട്ടെന്ന് വരുമാനം ലഭിക്കാനും ചെണ്ടുമല്ലി കൃഷി സഹായിക്കും. ഇപ്പോൾ നട്ടാൽ ഡിമാൻഡും മികച്ച വിലയുമുള്ള ഓണക്കാലത്ത് വലിപ്പമുള്ള പൂക്കൾ കിട്ടും. നന്നായി പരിചരിക്കണമെന്നേയുള്ളൂ.
ഡൗലിംഗ് പീറ്റർ
സീനിയർ കൃഷി ഓഫീസർ