പ്രവാസികൾക്ക് വൻ ആശ്വാസം: പോക്കറ്റ് ചോരാതെ ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാം, പരിശോധിക്കാൻ അധികൃതർ

Friday 12 July 2024 11:06 AM IST

ദുബായ്: വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരമാവധി വിലകുറച്ച് വിൽക്കാനുള്ള കമ്പനികളുടെ നീക്കങ്ങൾക്ക് തടയിട്ട് യുഎഇ. ഇത്തരം സമീപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക പുരോഗതിയെ ദോഷകരമായി ബാധിക്കുന്നു എന്നുകണ്ടതിനാലാണ് നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രാദേശിക വിപണിയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിയമം നിയന്ത്രിക്കുകയും ചെയ്യും.

പുതിയ നിയമം നടപ്പിൽ വരുത്തുന്നതോടെ കുത്തക സമീപനങ്ങളുടെ നിരോധനം ഉണ്ടാവുന്നതിനൊപ്പം കമ്പനികൾ തമ്മിലുളള ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനാെപ്പം ഉപഭോക്താക്കളുടെ അവകാശങ്ങൾ പരമാവധി സംരക്ഷിക്കാൻ കഴിയുമെന്നും അധികൃതർ കരുതുന്നു. നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനകളും ഉണ്ടാവും. ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ശക്തമായ നടപടികളും സ്വീകരിക്കും. കോമ്പറ്റീഷൻ റെഗുലേഷൻ കമ്മിറ്റിയായിരിക്കും എല്ലാത്തിനും മേൽനോട്ടം വഹിക്കുക.

മത്സരം പരിരക്ഷിക്കുന്നതിനുള്ള പൊതുനയം നിർദ്ദേശിക്കുക, ഈ നിയമത്തിലെ വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ശുപാർശകൾ നൽകുകയും ചെയ്യുക തുടങ്ങിയവയും കോമ്പറ്റീഷൻ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവാദിത്വമായിരിക്കും.

'സംരംഭങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുകയും ഫലപ്രാപ്തി, മത്സരശേഷി, ഉപഭോക്തൃ താത്പര്യങ്ങൾ എന്നിവ മുൻനിറുത്തി കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്' സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാഹിലി പറഞ്ഞു. വൻ മാറ്റത്തിലേക്കും മുന്നേറ്റത്തിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന യുഎഇയെ അടുത്ത ദശകത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയുടെ ആഗോള കേന്ദ്രമാക്കുക എന്ന ലക്ഷ്യവും പുതിയ നിയമം നടപ്പാക്കുന്നതിന് പിന്നിലുണ്ട്.

വിലകുറച്ച് വിപണി പിടിക്കുന്ന രീതി പല വൻകിട സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് അനുകൂലമാണെന്ന് തുടക്കത്തിൽ തോന്നുമെങ്കിലും ശരിക്കും അങ്ങനെയല്ല വിപണിയിൽ മത്സര രംഗത്തുള്ള മറ്റൊരു സ്ഥാപനം നൽകുന്നതിനെക്കാൾ വില കുറച്ചായിരിക്കും ഇവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക. ഇതോടെ ഉപഭോക്താക്കൾ ഇവർക്ക് പിന്നാലെയാകും.

കുറച്ചുനാളുകൾ പിടിച്ചുനിൽക്കാൻ നോക്കുമെങ്കിലും കഴിയാതാകുന്നതോടെ മറ്റു കമ്പനികൾ കളം വിടും. പിൻവാങ്ങുന്ന കമ്പനികളെ ഏറ്റെടുക്കാനുളള നടപടികളും കുത്തക ഭീമൻ ശ്രമിക്കും. വിപണിയിൽ തങ്ങൾ മാത്രം എന്ന് മനസിലാകുന്നതോടെ കമ്പനി ഉൽപ്പന്നങ്ങൾക്ക് പതിയെ വില കൂട്ടിത്തു‌ടങ്ങും. കുറച്ചുനാൾക്കുള്ളിൽ തന്നെ പരമാവധി വിലകൂട്ടുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാവും നൽകുക. പറയുന്ന വില കാെടുത്ത് അവർ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടിവരും. ഇതിനെതിരെ പരാതിപ്പെടാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും ഉപഭോക്താക്കൾ.

Advertisement
Advertisement