ഞങ്ങളുടെ വിശേഷം
പൊടിമീശ മുളയ്ക്കണ കാലം, ദൂരെ ദൂരെ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനായി അഭിനയിക്കുന്ന വിശേഷം ജൂലായ് 19ന് തിയേറ്രറിൽ എത്തും.നായികയായി എത്തുന്ന ചിന്നു ചാന്ദ്നി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
എന്താണ് വിശേഷം ?
പുനർവിവാഹിതരാകുന്ന ഷിജുവും സജിതയും . വിശേഷമൊന്നും ആയില്ലേ എന്നാണ് പിന്നീട് ഇവർ രണ്ടുപേരും കേൾക്കുന്ന ചോദ്യം. കല്യാണത്തിന് മുൻപാണെങ്കിൽ കല്യാണം ആയില്ലേ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നു. വിവാഹശേഷം ഷിജുവിന്റെയും സജിതയുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങൾ. ആനന്ദേട്ടനാണ് ഷിജുവിനെ അവതരിപ്പിക്കുന്നത്. സജിത എന്ന സിവിൽ പൊലീസ് ഓഫീസറുടെ വേഷം ഞാൻ അവതരിപ്പിക്കുന്നു. ജാക്സൺ ബസാർ യൂത്തിലും പൊലീസ് വേഷം ആയിരുന്നു.എന്നാൽ കഥാപരമായി രണ്ടു സിനിമയും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്നതാണ്. സ്വന്തം തീരുമാനത്തിലും വാശിയിലുമാണ് സജിത കാക്കി വേഷം അണിയുന്നത്.
നായക - നായിക സങ്കല്പങ്ങളെ പൊളിച്ചെഴുതുകയാണോ വിശേഷം?
അത്തരം സങ്കല്പത്തെ പൊളിച്ചെഴുതാൻ വിശേഷം ശ്രമിക്കുന്നില്ല. ഇനി, പൊളിച്ചെഴുതുന്നുണ്ടെങ്കിൽ ചിലപ്പോൾ ചിലരുടെ കാഴ്ചപ്പാടായിരിക്കും.
ആനന്ദേട്ടനെയും എന്നെയും കാണുമ്പോഴായിരിക്കാം അങ്ങനെ ഉണ്ടാകുന്നെങ്കിൽ, അത് നല്ല ചർച്ചയെങ്കിൽ നല്ലതു തന്നെയായിരിക്കും.
നമ്മൾ എല്ലാവരും നായികാ നായകന്മാരാണ് എന്നാണ് ടീസറിൽ പറയുന്നത് . നമുക്കിടയിൽ നിന്ന് രണ്ടുപേരുടെ കഥ പറയുന്നതാണ് വിശേഷം മുന്നോട്ടുവയ്ക്കുന്ന ആശയം.
ഇമേജുകളെ ബ്രേക്ക് ചെയ്യുന്ന കഥാപാത്രങ്ങൾ എങ്ങനെ എത്തുന്നു?
നല്ല തിരക്കഥയും നല്ല കഥാപാത്രങ്ങളും വരുന്നത് ഭാഗ്യമായി കരുതുന്നു. വരുന്ന തിരക്കഥയിൽ നല്ലത് തിരഞ്ഞെടുക്കാൻ കഴിയുന്നതും ഭാഗ്യം. അതിനുഅപ്പുറം എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. നല്ല കഥാപാത്രത്തെ ഏൽപ്പിക്കാമെന്ന വിശ്വാസത്തിലായിരിക്കും സംവിധായകർ വരുന്നത്. അവിടെ നിന്നാണ് എനിക്ക് ആ ഭാഗ്യം ലഭിച്ചു തുടങ്ങുന്നത്. കഥ കേട്ട് ചെയ്യാൻ കഴിയുമെന്ന് ബോദ്ധ്യമാകുകയും ഇരുന്നൂറു പേരുടെ സമയം ഒത്തുവരുകയും ചെയ്യുമ്പോഴാണല്ലോ ഒരു സിനിമ പൂർണതയിൽ എത്തുക. അവരുടെ സമയത്തിനൊപ്പം എന്റെ സമയവും ഒത്തുവരുകയും വേണം.ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമയുടെ എല്ലാം ഭാഗമാവാൻ പരമാവധി ശ്രമിക്കാറുണ്ട്.
നവാഗത സംവിധായകരുടെ സിനിമകളിൽ ഭാഗമാവുന്നു ?
ആദ്യമായി അഭിനയിച്ച അനുരാഗ കരിക്കിൻ വെള്ളം ഉൾപ്പെടെ ആറു സിനിമകളുടെ സംവിധായകർ പുതിയ ആളാണ്. എങ്ങനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുക എന്ന് തുടക്കത്തിൽ ഞാൻ ഒരുപാട് പേരോട് ചോദിക്കാൻ ശ്രമിച്ചിട്ടുണ്ട്. എട്ടോ ഒൻപതോ സിനിമകളിലാണ് അഭിനയിച്ചത്. എന്റെ അടുത്തു കഥ പറയുകയും ഇഷ്ടപ്പെടുകയും വിശ്വാസത്തിലെടുക്കുകയും ചെയ്ത സിനിമകളാണ് എല്ലാം. നവാഗത സംവിധായകർ അവരുടെ സിനിമയിൽ എന്നെക്കുറിച്ച് ആലോചിക്കുന്നതു തന്നെ എനിക്ക് വലിയ കാര്യമാണ്. ആദ്യ സിനിമ എറെ പ്രത്യേകത നിറഞ്ഞതാണല്ലോ. ഒരുപാട് സിനിമ എടുത്തു അനുഭവസമ്പത്തു നേടിയവർ അവരുടെ സിനിമയുടെ ഭാഗമാകാൻ തിരിച്ചറിഞ്ഞ് വിളിക്കുന്നതിലും സന്തോഷം. ഇതൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളാണ്. പറഞ്ഞാൽ തീരാത്ത ആഗ്രഹങ്ങൾ. അതുകൊണ്ടു സംഭവിക്കുന്നതാകാം എല്ലാം.