'ആത്മാവും ഹൃദയവും സമർപ്പിച്ച ഉമ്മൻചാണ്ടിക്കും നന്ദി, അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം'; കരൺ അദാനി

Friday 12 July 2024 1:14 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോ‌ർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി പറയുകയാണെന്ന് കരൺ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു കരൺ.

'അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി. പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിനും നന്ദി', കരൺ അദാനി കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെയാണ് മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞത്തെത്തിയത്. ഇന്ന് രാവിലെ നടന്ന ട്രയൽ റണ്ണിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, ജി ആർ അനിൽ, എം.പി എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement