ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ പത്താംക്ളാസ് കഴിയുമ്പോൾ നിങ്ങളുടെ മക്കൾ കൂനന്മാരായി മാറും
ആലപ്പുഴ: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ നയം പുറത്തിറക്കി നാല് വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികളുടെ ചുമലിലെ ഭാരമൊഴിയുന്നില്ല. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്നാണ് കേന്ദ്ര സ്കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നത്. എന്നാൽ, 40 കിലോ ശരാശരി ശരീരഭാരമുള്ള പത്താം ക്ലാസ് വിദ്യാർത്ഥി ചുമക്കുന്നത് ആറ് കിലോയോളം വരുന്ന ബാഗാണ്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്ന നയവും കാറ്റിൽപറന്നു.
പാഠപുസ്തകങ്ങൾ വിവിധ ഭാഗങ്ങളായി തിരിച്ചതു മാത്രമാണ് ഏക ആശ്വാസമെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു ദിവസത്തെ ഏഴ് പിരീഡിൽ ആറെണ്ണത്തിനും നോട്ടുബുക്കും പാഠപുസ്തകവും ആവശ്യമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്ലാസ് റൂം അലമാര, ടെക്സ്റ്റ് ബുക്ക് പങ്കിടൽ, പേപ്പർ നോട്ട് തുടങ്ങിയവ നടപ്പാക്കിയാൽ കുട്ടികൾക്ക് വലിയ ആശ്വാസമാകുമെന്ന് രക്ഷിതാക്കൾ പറയുന്നു.
സ്കൂൾ മെനുവിനോട് വിമുഖത
ഉച്ചഭക്ഷണ പദ്ധതി പ്രകാരം പല വിദ്യാലയങ്ങളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തോടും കുട്ടികൾക്ക് താൽപര്യക്കുറവുണ്ട്. ഇതോടെ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവരുടെ എണ്ണം വർദ്ധിച്ചു. ബാഗിൽ തന്നെ ചോറ് പാത്രവും കുടിവെള്ള കുപ്പിയും കരുതിയാൽ താങ്ങാനാവുന്നതിലധികമായി ബാഗിന്റെ ഭാരം വർദ്ധിക്കും.
നിയമപ്രകാരമുള്ള ബാഗ്
( ക്ലാസുകൾ, കിലോഗ്രാം)
1 - 2 : 1.5
3 - 5 : 3
6 - 7 : 4
8 - 9 : 4.5
അമിതഭാരം ചുമന്നാൽ
കുട്ടികളുടെ സുഷുമ്ന നാഡിക്ക് വൈകല്യം
ഭാരം ഇടുപ്പുകൾ കൊണ്ട് താങ്ങുന്നു.
കഴുത്ത് മുന്നോട്ട് തള്ളി കുനിഞ്ഞ് നടക്കേണ്ടി വരുന്നു.
പേശികൾക്ക് സമ്മർദ്ദം.
നാഡീവ്യൂഹ വ്യവസ്ഥകൾക്ക് വീക്കം
ഭാരം കുറയ്ക്കാൻ
പേപ്പർ നോട്ടുകൾ ഫയൽ ചെയ്ത് വീട്ടിൽ സൂക്ഷിക്കാം.
ഹോം വർക്കിനും പേപ്പർ ഉപയോഗിക്കാം.
ഒരു ബുക്കിൽ രണ്ട് വിഷയങ്ങൾ എഴുതാം.
ക്ലാസ് റൂം അലമാരകളിൽ ഭാരമുള്ള പുസ്തകങ്ങൾ സൂക്ഷിക്കാം.
അതത് ദിവസം ആവശ്യമുള്ളവ മാത്രം വീട്ടിലേക്ക് കൊടുത്തുവിടുക.
സ്മാർട്ട് ക്ലാസ് റൂമും ഡിജിറ്റർ ക്ലാസും വ്യാപിപ്പിക്കുക
ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ചുമലിൽ താങ്ങുന്നത് ആറ് കിലോയോളം ഭാരമുള്ള ബാഗാണ്. പഠനനിലവാരത്തെ ബാധിക്കാത്ത വിധത്തിൽ ക്രമീകരണങ്ങളൊരുക്കാൻ വിദ്യാലയങ്ങൾ തയ്യാറാകണം
-സേതുലക്ഷ്മി, രക്ഷിതാവ്