കരിയില ഇനി സൂപ്പർ വളമാകും
തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിൽ ഇപ്പോൾ കരിയില കത്തിക്കാറില്ല. കരിയില കത്തിക്കുമ്പോഴെല്ലാം അകാലത്തിൽ പൊലിഞ്ഞ പെൺകുട്ടിയുടെ ജീവനായിരുന്നു അശ്വതി ടീച്ചറുടെ മനസിൽ. വീട്ടുവളപ്പിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്നാണ് തന്റെ കോളേജിലെ വിദ്യാർത്ഥിയുടെ സഹോദരിയായിരുന്ന പെൺകുട്ടി മരിച്ചത്. ഇതേ രീതിയിൽ മറ്റൊരു സ്ത്രീ മരിച്ചതും ടീച്ചറുടെ മനസിൽ തെളിഞ്ഞു.
പക്ഷേ, ക്യാമ്പസിൽ കുന്നുകൂടുന്ന കരിയില എന്തു ചെയ്യും? ആ ചിന്തയാണ് വളമാക്കാമെന്ന ആശയം മെക്കാനിക്കൽ വിഭാഗത്തിലെ ടീച്ചറിൽ ജനിപ്പിച്ചത്. ഇക്കാര്യം കൃഷിവിദഗ്ദ്ധരുമായി സംസാരിച്ചു. കടലപ്പിണ്ണാക്കും ചാണകവും ഈർപ്പത്തിന് കുറച്ച് കഞ്ഞിവെള്ളവും ചേർക്കാമെന്ന് നിർദ്ദേശം ലഭിച്ചു. മെക്കാനിക്കൽ വിഭാഗത്തിലെ അവസാനവർഷ വിദ്യാർത്ഥികളായ ആബേൽ ജയ്‌സൺ, ആൽബർട്ട് ആന്റോ, അജ്മൽ പാഷ, ജോ കുര്യൻ ജോസ് എന്നിവർ ടീച്ചറുടെ ആശയത്തെ തങ്ങളുടെ പ്രൊജക്ടുമായി സംയോജിപ്പിച്ചതോടെ 'കരിയിലവളം" റെഡി. ഫ്ളാറ്റുകൾ, ഐ.ടി ഹബുകൾ, പാർക്കുകൾ, റസിഡൻഷ്യൽ കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ കുന്നുകൂടുന്ന കരിയിലയെ വളമാക്കിയാൽ മാലിന്യപ്രശ്നവും പരിഹരിക്കാം.
പെല്ലറ്റൈസറും വികസിപ്പിച്ചു
കരിയില പൊടിച്ചത് 70 ശതമാനവും കടലപ്പിണ്ണാക്കും ചാണകവും 30 ശതമാനവും ചേർത്ത് മിശ്രിതമാക്കി, യന്ത്രസഹായത്തോടെ പെല്ലറ്റ് രൂപത്തിലാക്കി. ഈർപ്പത്തിന് കഞ്ഞിവെള്ളം ചേർത്തു. പെല്ലറ്റ് നിർമ്മാണത്തിന് 40,000 രൂപ ചെലവിൽ മോട്ടോറിൽ പ്രവർത്തിക്കുന്ന 'പെല്ലറ്റെെസർ' വികസിപ്പിച്ചു. ഇതിൽ മണിക്കൂറിൽ 80 കിലോ പെല്ലറ്റുണ്ടാക്കാം. ഭാവിയിൽ കരിയില പൊടിക്കാനുള്ള സംവിധാനവും യന്ത്രത്തിലുണ്ടാക്കും. പായ്ക്കറ്റിലാക്കി വിൽക്കാനും ആശയം കൈമാറാനും ആലോചനയുണ്ട്.
ഡോ.പി. രവീന്ദ്രന്
കാലിക്കറ്റ് വി.സിയുടെ
ചുമതല
മന്ത്രി ബിന്ദുവിന്റെ പാനൽ തള്ളി
തിരുവനന്തപുരം: ഡോ. എം.കെ. ജയരാജ് വിരമിച്ച ഒഴിവിൽ കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറും മുൻ സയൻസ് ഡീനുമായ ഡോ. പി. രവീന്ദ്രന് കാലിക്കറ്റ് വി.സിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിറക്കി.
മന്ത്രി ആർ.ബിന്ദു നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളി. കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പ്രൊഫസർ ഡോ.പ്രദ്യുത്ദമനൻ, കേരള സർവകലാശാല ഹിന്ദി പ്രൊഫസർ ഡോ. ജയചന്ദ്രൻ, ഇംഗ്ലീഷ് പ്രൊഫസർ ഡോ. മീനാ ടി. പിള്ള എന്നിവരുടെ പാനലാണ് മന്ത്രി രാജ്ഭവനിലേക്കയച്ചത്. സർവകലാശാലാ വിസി നിയമനങ്ങളിൽ മന്ത്രിയുടെയോ സർക്കാരിന്റെയോ ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് മന്ത്രി പാനൽ കൈമാറിയത്.
ജസ്റ്റിസ് പി. സോമരാജന്
യാത്രഅയപ്പ് നൽകി
കൊച്ചി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജന് ഫുൾകോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി. ഹൈക്കോടതി ഒന്നാംനമ്പർ കോടതി ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. ജസ്റ്റിസ് സോമരാജൻ മറുപടി പറഞ്ഞു. ജസ്റ്റിസ് സോമരാജൻ 2016നാണ് ഹൈക്കോടതിയിൽ അഡീ.ജഡ്ജിയായി ചുമതലയേറ്റത്. 2018ൽ സ്ഥിരം ജഡ്ജിയായി. കൊല്ലം സ്വദേശിയാണ്.