നാണയപ്പെരുപ്പം വീണ്ടും തലവേദനയാകുന്നു
ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി
കൊച്ചി: സാമ്പത്തിക മേഖലയിൽ ആശങ്കകൾ ശക്തമാക്കി ജൂണിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെടുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനമായി ഉയർന്നു. മേയിൽ നാണയപ്പെരുപ്പം 4.75 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ പകുതിയിലധികം വിഹിതമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നതാണ് പ്രധാന വെല്ലുവിളി. അവലോകന കാലയളവിൽ പച്ചക്കറികളുടെ വിലയിൽ 27.33 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ശരാശരി എട്ടു ശതമാനം പ്രതിവർഷ വർദ്ധനയാണ് പച്ചക്കറി വിലയിലുണ്ടാകുന്നത്.
ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 5.67 ശതമാനമാണ്. തക്കാളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വർദ്ധന രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗവും അപ്രതീക്ഷിത വെള്ളപ്പൊക്കവും വിളനാശം രൂക്ഷമാക്കിയതാണ് വില യിൽ കുതിപ്പുണ്ടാക്കിയത്.
പലിശ കുറയാൻ സമയമെടുക്കും
നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമായതോടെ റിസർവ് ബാങ്ക് ഈ വർഷം മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാദ്ധ്യത മങ്ങി. ആഗോള അനിശ്ചിതത്വങ്ങൾ മൂലം നാണയപ്പെരുപ്പം കുതിച്ചുയർന്നതോടെ 2022 മുതൽ ആറ് തവണയായി മുഖ്യ പലിശ നിരക്കിൽ രണ്ടര ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും കുത്തനെ കൂടിയിരുന്നു.
വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ
ജൂലായ് അഞ്ചിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 516 കോടി ഡോളർ വർദ്ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 65,716 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടായിരുന്നു. അവലാേകന കാലയളവിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 4,229 കോടി ഡോളറിന്റെ വർദ്ധനയോടെ 57,711 കോടി ഡോളറായെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണ ശേഖരത്തിന്റെ മൂല്യം 90 കോടി ഡോളർ ഉയർന്ന് 5,743 കോടി ഡോളറിലെത്തി.
ചരിത്ര മുന്നേറ്റം തുടർന്ന് ഓഹരികൾ
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളും ഐ.ടി കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുന്നുവെന്ന സൂചനകളും ഇന്ത്യൻ ഓഹരി വിപണിയെ പുതിയ റെക്കാഡ് ഉയരത്തിലെത്തിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 622 പോയിന്റ് കുതിപ്പോടെ 80,519ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 196 പോയിന്റ് ഉയർന്ന് 24,502ൽ അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ നഷ്ടങ്ങൾക്ക് ശേഷം ഐ.ടി കമ്പനികളുടെ കരുത്തിലാണ് ഓഹരി സൂചികകൾ പുതിയ റെക്കാഡിലേക്ക് നീങ്ങിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതാണ് വിപണിയിൽ ആവേശം സൃഷ്ടിച്ചത്.
ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി.
ടി.സി.എസിന്റെ ഓഹരി വില ഇന്നലെ ഏഴ് ശതമാനം ഉയർന്നു. വിപ്രോ, എൽ.ടി.ഐ മൈൻഡ്ട്രീ, ഇൻഫോസിസ്, എച്ച്.സി.എൽ എന്നിവയുടെ ഓഹരി വിലകളിലും കുതിപ്പുണ്ടായി. അതേസമയം റിയൽറ്റി മേഖലയിലെ ഓഹരികളിൽ വില്പന സമ്മർദ്ദം ശക്തമായി. പ്രവർത്തന ഫലം പുറത്തുവരുന്നിതിന് മുന്നോടിയായി സൊമാറ്റോയുടെ ഓഹരി വില റെക്കാഡ് ഉയരത്തിലെത്തി.