പോക്സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ല: ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ പരിശീലകൻ മനുവിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേസന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം കുട്ടികൾ നേരിട്ട പ്രശ്നങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പെൺകുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ എന്നിവർ പറഞ്ഞു.
മനുവിനെതിരെ ലഭിച്ച പരാതി പൂഴ്ത്തിവച്ചുവെന്ന ആരോപണം കെ.സി.എയെ തകർക്കാൻ ചിലകേന്ദ്രങ്ങൾ കരുതിക്കൂട്ടി ഉന്നയിക്കുന്നതാണ്. 2012ലാണ് മനു തിരുവനന്തപുരം ജില്ലാ അസോസിയേഷനിൽ പരിശീലകനായെത്തുന്നത്. 2022ൽ ആദ്യമായി ആരോപണം ഉയർന്നപ്പോൾ അസോസിയേഷൻ മാറ്റിനിറുത്തിയിരുന്നു. എന്നാൽ മനുവിനുകീഴിൽ പരിശീലനത്തിലുണ്ടായിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാൾക്കുവേണ്ടി രംഗത്തെത്തി. ഇവർ പോലീസിൽ മനുവിന് അനുകൂലമായി മൊഴി നൽകി. കോടതി ജാമ്യം നൽകിയപ്പോഴാണ് ഇയാളെ തുടരാൻ അനുവദിച്ചത്. ഈ കേസിൽ കോടതി മനുവിനെ വെറുതേവിട്ടിരുന്നു. ഈ വർഷം ഏപ്രിലിൽ ഒരു രക്ഷകർത്താവ് നന്നായി പരിശീലിപ്പിക്കുന്നില്ലെന്ന് മനുവിനെതിരെ നൽകിയ പരാതിയിൽ വിശദീകരണം ചോദിച്ചപ്പോൾ മനു രാജിക്കത്ത് നൽകി. എന്നാൽ നോട്ടീസ് കാലാവധി പൂർത്തിയാക്കാൻ അസോസിയേഷൻ ആവശ്യപ്പെട്ടു.ആ കാലവധിക്കുള്ളിലാണ് പിങ്ക് ടൂർണമെന്റ് നടക്കുന്നത്. ആ സമയത്ത് മനുവിനെതിരേ ലൈംഗികാരോപണ കേസുണ്ടായിരുന്നില്ല. ജൂണിലാണ് അറസ്റ്റിന് ആസ്പദമായ പരാതി ലഭിക്കുന്നത്. അതിനാൽ 2022ലെ കേസിനും പരാതിക്കും ശേഷം മനുവിനെ കെ.സി.എ സംരക്ഷിച്ചുവെന്ന ആരോപണം തെറ്റാണ് ഭാരവാഹികൾ വ്യക്തമാക്കി.
പരാതിപരിഹാര
കമ്മിറ്റി രൂപീകരിക്കും
- പരിശീലകർക്കും ജീവനക്കാർക്കും എതിരെ പരാതികളുണ്ടായാൽ പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും വനിതകളടങ്ങുന്ന ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി രൂപീകരിക്കുമെന്ന് കെ.സി.എ.
- കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പ്രവർത്തിക്കുന്ന ‘ദിൽസെ’ എന്ന സംഘടനയുടെ സഹായത്തോടെ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും കൗൺസിലിംഗും നൽകന്നതിന് തുടക്കമിട്ടു.
- മനുവിനു കീഴിൽ പരിശീലിച്ചിരുന്ന കുട്ടികൾക്ക് ബാലാവകാശ കമ്മിഷന്റെ സഹായത്തോടെ പ്രത്യേക കൗൺസലിംഗ് നൽകും.
- മനുവിനെ പരിശീലകനായി നിയോഗിക്കരുതെന്ന് മറ്റ്സം സ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സർട്ടിഫിക്കേഷൻ റദ്ദാക്കാനും ശുപാർശ നൽകി.
- ജില്ലാ അസോസിയേഷനുകളിലുൾപ്പെടെ പരിശീലകരേയും ജീവനക്കാരേയും നിയമിക്കുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
- പരിശീലന സ്ഥലത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷിതാക്കൾ ഹൈക്കോടതിയിൽ
കൊച്ചി: പീഡനക്കേസിൽ പ്രതിയായ ക്രിക്കറ്റ് പരിശീലകൻ എം. മനുവിനെതിരെ ഇരകളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം വേണ്ടവിധമല്ലെന്നും എ.ഡി.ജി.പി റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ അഞ്ച് രക്ഷിതാക്കളാണ് ഹർജി നൽകിയത്.
പ്രതിക്കെതിരെ മുൻപും പരാതിയുണ്ടെങ്കിലും കൃത്യമായ അന്വേഷണമുണ്ടായില്ലെന്നും ഈ കേസിലും സമാന സാഹചര്യമുണ്ടാകുമെന്നതിനാൽ അന്വേഷണം ക്രൈംബാഞ്ചിനെ ഏൽപ്പിക്കണമെന്നുമാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 2021ൽ കെ.സി.എ ആസ്ഥാനത്തെ ശൗചാലയത്തിൽവച്ച് പീഡിപ്പിച്ചെന്നും 2023ൽ തെങ്കാശിയിലെ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഇതാവർത്തിച്ചെന്നുമാണ് പരാതി.