മന്ത്രി വീണ പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ വധശ്രമേക്കസ് പ്രതിയും
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചത് വീണ്ടും വിവാദത്തിൽ. എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചതിന് വധശ്രമ കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുധീഷ് എന്നയാളും മന്ത്രിയും പാർട്ടി നേതാക്കളും മാലയിട്ടു സ്വീകരിച്ചവരിലുണ്ട്.
കാപ്പ, കഞ്ചാവ് കേസ് പ്രതികളെ മന്ത്രി വീണാജാേർജിന്റെ നേതൃത്വത്തിൽ മാലയിട്ടു സി.പി.എമ്മിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു.പാർട്ടിയിൽ ചേർന്ന യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥനായ അസീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഇന്ന് പത്തനംതിട്ട എക്സൈസ് ഒാഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് നടക്കുന്ന മാർച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്യും. യദുവിനെ കുടുക്കിയത് പ്രിവന്റീവ് ഓഫീസർ അസീസ് ആണെന്നാണ് സി.പി.എം ആരോപണം. അതേസമയം താൻ മേലുദ്യോഗസഥർക്കൊപ്പമാണ് പ്രതിയെ പിടി കൂടാനെത്തിയതെന്ന് അസീസ് പറഞ്ഞു.