പാമ്പ് മുകളിലേയ്ക്ക് ഇഴഞ്ഞുകയറില്ലെന്ന് ആരുപറഞ്ഞു? പനികൂർക്ക പാമ്പിനെ അകറ്റുമോ? ഉത്തരംനൽകി വാവ സുരേഷ്
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം വില്ല് കുളത്താണ് ഇത്തവണ വാവ സുരേഷും സംഘവും എത്തിയത്. ഹോൾസെയിൽ സ്ഥാപനം നടത്തുന്ന ഒരു വീടിന് പുറകിലുള്ള കോഴിക്കൂട്ടിൽ ശബ്ദം കേട്ട് കുട്ടി നോക്കിയപ്പോൾ കണ്ടത് വലിയ ഒരു മൂർഖൻ പാമ്പിനെ. ഉടൻതന്നെ വീട്ടുകാർ വാവ സുരേഷിനെ വിളിച്ചു.
സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടെത്തി. ദേഹത്ത് രക്തക്കറയുമായി വലിയൊരു മൂർഖൻ പാമ്പായിരുന്നു അത്. ഇതിനിടെ പാമ്പ് ഛർദ്ദിക്കുകയും ചെയ്തു. എലിയെയായിരുന്നു പാമ്പ് ഛർദ്ദിച്ചത്. പാമ്പിന്റെ ദേഹത്ത് നിറയെ മുറിവുകളും ഉണ്ടായിരുന്നു. കല്ലേറുകൊണ്ടുള്ള മുറിവുകളാണെന്ന് വാവ സുരേഷ് പറഞ്ഞു. കോഴിക്കൂടിന്റെ ഗ്രില്ലിലൂടെ പാമ്പ് മുകളിലേയ്ക്ക് ഇഴഞ്ഞുകയറുകയും ചെയ്തിരുന്നു. ഇവിടെനിന്ന് മൂർഖനെ പിടികൂടി ചാക്കിലാക്കിയതിനുശേഷം വാവ അടുത്തതായി എത്തിയത് കോവളം വെള്ളാർ ഉള്ള ഒരു വീട്ടിലേക്കാണ്. ഇവിടെ താമസിക്കുന്ന വയോധികയുടെ മുറിയിലെ കട്ടിലിന് അടിയിലായാണ് മൂർഖന്റെ കുഞ്ഞിനെ കണ്ടത്.
വീടിന് പുറത്തായി നിറയെ പനികൂർക്കയും ഉണ്ടായിരുന്നു, പനി കൂർക്ക, മഷിതണ്ട് തുടങ്ങിയ ചെടികൾ നട്ടതുകൊണ്ട് പാമ്പിനെ അകറ്റാനാകില്ലെന്ന് വാവ സുരേഷ് പറയുന്നു. ജനൽവഴി പാമ്പ് കയറാൻ സാദ്ധ്യതയില്ലെന്നും വാവ പറഞ്ഞു. കുതിരയിൽ നിന്നാണ് ആന്റിവെനം നിർമിക്കുന്നതെന്നും വാവ വെളിപ്പെടുത്തി.
കുഞ്ഞൻ അതിഥിയെയും വാവ സുരേഷ് പിടികൂടി ചാക്കിലാക്കി. കാണാം രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ്.