പുതിയ ഇനം എത്തി, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കും; നല്ല വിളവിനൊപ്പം പോക്കറ്റ് നിറയെ കാശും
സുൽത്താൻ ബത്തേരി: കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം പലപ്പോഴും കാപ്പി പൂവിടാതെയിരിക്കുകയും, മൊട്ടിട്ട് വരുമ്പോൾ തന്നെ ആവശ്യത്തിന് തണുപ്പ് കിട്ടാതെ പൂവ് കരിഞ്ഞ്‌പോവുകയും ചെയ്യുന്നു. ഇതിന് പരിഹാരമാണ് പുതിയ ഇനം കാപ്പിയായ കടലി 22.
കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്നതും നല്ല വിളവ് ലഭിക്കുംകയും വയലിൽ കൃഷിചെയ്യാൻ കഴിയുന്നതുമാണ്. കരയിലെ ഉത്പ്പാദനത്തിന്റെ ഇരട്ടിയാണ് വയലിൽ കൃഷിചെയ്യുന്ന കടലി 22 കാപ്പിച്ചെടിയിൽ നിന്ന് ലഭിക്കുന്നത്. മറ്റ് കാപ്പികളെ അപേക്ഷിച്ച് കീടബാധയും നന്നേക്കുറവാണ്. വയനാടൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് . കനത്ത മഴയെയും അതിജീവിച്ച് വിളവ് തരാൻ കഴിയുന്നതാണ്. പഴൂർ പത്മനാഭന്റെ വയലിൽ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കാപ്പിച്ചെടിയിലെ കായ്കൾ കണ്ടാൽ കടലി 22-ന്റെ വിളവ്‌നേരിൽബോധ്യപ്പെടും . ഇദേഹം കരയിൽറോബസ്റ്റയും സി ഇന്റുആറും കൃഷിചെയ്തിരുന്നു. ഇതിന്റെ ഇരട്ടി വിളവാണ് വയലിൽ നിന്ന് കിട്ടിയത്. മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ മാതൃകാ കർഷകനായ പ്രമോദ് കടലിയാണ് അത്യുത്പ്പാദനശേഷിയുള്ള കടലി 22 വികസിപ്പിച്ചെടുത്തത്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് നല്ല വിളവ് തരുന്നതാണെന്ന് ഇദേഹം കൃഷിയിറക്കിതന്നെ പരീക്ഷിക്കുകയും ചെയ്തു. കരയെ അപേക്ഷിച്ച് വയലിൽ നടത്തിയ പരീക്ഷണത്തിൽ നൂറ് ശതമാനം വിളവ് ലഭിച്ചതോടെയാണ് പത്മനാഭൻ തന്റെ വയലിൽ കടലിയിറക്കി പരീക്ഷിച്ചത്. അത്യുത്പ്പാദനശേഷിയുള്ള ഈ കാപ്പി വയനാടൻ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണെന്ന് പ്രമോദും പത്മനാഭനും പറയുന്നു.