ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു

Sunday 14 July 2024 2:35 AM IST
വിദ്യാധരൻ

പറവൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. നോർത്ത് പറവൂർ ഘണ്ഠകർണ്ണൻവെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരൻ (63), ഭാര്യ വനജ (58)എന്നിവരാണ് മരിച്ചത്.

കൊളേപ്പാടത്തെ വീട്ടിൽ വിദ്യാധരനും വനജയും മാത്രമാണ് താമസിച്ചിരുന്നത്. അര കിലോമീറ്ററോളം അകലെ താമസിക്കുന്ന ഇളയമകൾ വിദ്യ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചെങ്കിലും ആരും എടുക്കാത്തതിനാൽ അയൽവാസികളെ വിവരം അറിയിച്ചു. അവർ എത്തിയപ്പോഴാണ് വനജയെ കൊല്ലപ്പെട്ട നിലയിലും മറ്റൊരുമുറിയിലെ ഫാനിൽ വിദ്യാധരനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. വനജയുടെ കഴുത്തിൽ ആഴമേറിയ മുറിവുണ്ടായിരുന്നു. തന്റെ സ്വത്ത് സഹോദരിമാർക്ക് നൽകണമെന്ന് വനജ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഇതുസംബന്ധിച്ച് വിദ്യാധരനുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിയായ വിദ്യാധരൻ രണ്ടര വർഷം മുമ്പാണ് കൊളേപ്പാടത്ത് വില്ല വാങ്ങിയത്. സ്വകാര്യ ബസ് കണ്ടക്ടറായും കളക്ഷൻ എജന്റായും ജോലി ചെയ്തിരുന്നു. നിലവിൽ എറണാകുളത്തെ സ്വകാര്യ ഏജൻസിയുടെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. ആലുവ ഡി.വൈ എസ്.പി ടി.ആർ. രാജേഷ്, വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊച്ചി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ഇന്ന് നടത്തും. മകൾ: ദീപ, വിദ്യ. മരുമക്കൾ: ചിഞ്ചുലാൽ (ഗൾഫ്), രാജേന്ദ്രനാഥ വൈദ്യർ (സിവിൽ സൂപ്പർവൈസർ).

Advertisement
Advertisement