തൃശൂരിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം, വീടുകൾ തകർന്നു, വൈദ്യുതി ലൈനുകൾ പൊട്ടിവീണു

Sunday 14 July 2024 7:33 PM IST

തൃശൂർ: മിന്നൽ ചുഴലിയിൽ തൃശൂർ ജില്ലയിൽ വൻ നാശനഷ്ടം. വീടുകൾ തകർന്നു. ചെന്ത്രാപ്പിന്നി, ചാമക്കാല, എളവള്ളി എന്നിവിടങ്ങളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.

മിന്നൽ ചുഴലിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണതായും പ്രദേശവാസികൾ പറയുന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ വീടിന്റെ മുകളിലേയ്ക്ക് മരം വീണതിൽ തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

കനത്ത മഴയെത്തുടർന്ന് തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മണിക്കൂറുകളിൽ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്‌ടർ വ്യക്തമാക്കി.

തൃശൂരിനുപുറമെ, കോഴിക്കോട്ടും നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
Advertisement