പോസ്റ്റർ ഒട്ടിക്കുന്ന നിർമ്മാതാവ്
മണി സാറിനെ പോലൊരു നിർമ്മാതാവ് മലയാള സിനിമയിൽ വേറെയില്ല. സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ തന്റെ ബെൻസ് കാറിൽ സിനിമയുടെ കുറെ പോസ്റ്ററുകളും പശയും അദ്ദേഹം കരുതിയിരിക്കും. പോകുന്ന വഴിയിൽ ആ സിനിമയുടെ പോസ്റ്റർ ഇല്ലെങ്കിൽ അവിടെയിറങ്ങും. ആൾക്കാരെ സംഘടിപ്പിക്കും. പോസ്റ്റർ പതിപ്പിക്കും. ഈ രംഗത്തിന് ഞാൻ സാക്ഷിയായിട്ടുണ്ട്. എ ക്ലാസിൽ മാത്രമല്ല, ബി, സി ക്ലാസുകളിലും പടം തന്നായി ഓടുന്നുണ്ടെന്ന് ഉറപ്പാക്കും.
മണി സാറിനെ ആദ്യം പരിചയപ്പെടുന്നത് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം അമ്പലത്തിൽ വച്ചാണ്. അദ്ദേഹം അവിടത്തെ നിത്യസന്ദർശകനായിരുന്നു; ഞാനും. ഞാൻ 'ഡോക്ടർ പശുപതി' എന്ന സിനിമ ചെയ്ത ശേഷം ഒരു ദിവസം അദ്ദേഹം എന്റെ വീട്ടിൽ വന്നു. ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞു. അങ്ങനെയാണ് 'കമ്മീഷണർ' ഉണ്ടാകുന്നത്.
കമ്മീഷണർ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു 'പെട്ടെന്ന് ഒരു പടം കൂടി ചെയ്യണം' അങ്ങനെ ചെയ്തതാണ് 'രുദ്രാക്ഷം'. അതും വലിയ നഷ്ടമൊന്നുമായില്ല. അദ്ദേഹംമുതലാക്കിയെടുത്തു. പിന്നെ എഫ്.ഐ.ആർ, ആഗസ്റ്റ് 15, ദ്രോണ... എല്ലാം അദ്ദേഹം നിർമ്മിച്ചു.
ഇത്രയും ഊർജ്ജസ്വലനായ നിർമാതാവ് മലയാള സിനിമയിൽ വേറയെില്ലെന്നു പറയാം. സ്ക്രിപ്റ്റ് മുതൽ സിനിമയുടെ പുറകെയുണ്ടാകും വിതരണത്തിനു ശേഷവും അദ്ദേഹം സിനിമ വിടില്ല. രാവിലെ 6ന് ലൊക്കേഷനിൽ വരും. തിരിച്ചു പോകും. എനിക്കേറെ ഇഷ്ടപ്പെട്ട നിർമ്മാതാവാണ്. പ്രതിഫലം വാങ്ങിയില്ലെങ്കിൽ ബാക്കി കൊടുത്തയയ്ക്കും. മകനെ പോലെയാണ് കരുതിയിരുന്നത്.
ദിശാബോധമുള്ള നിർമ്മാതാവ്
കെ.മധു
ദിശാബോധമുള്ള സംവിധായകനായിരുന്നു എം.മണി. സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ സിനിമ മനസിൽ കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സിനിമയുടെ ചെലവ്, എത്ര ദിവസത്തെ ഷൂട്ടിംഗ് അതെല്ലാം പ്ലാൻ ചെയ്യും. എല്ലാ കർശനമായി നടപ്പിലാക്കും. കഥ കേട്ട്, ചർച്ചകൾ കഴിഞ്ഞ് സിനിമ സംവിധായകനെ ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഇടപെടലും നടത്തില്ല.
എന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് അദ്ദേഹമാണ്. എന്റെ ആദ്യത്തെ സൂപ്പർഹിറ്റായ ഇരുപതാം നൂറ്റാണ്ട് പിറന്നത് അദ്ദേഹത്തിന്റെ നിർമ്മാണത്തിലായിരുന്നു. ആ സിനിമയിലെ കഥ കേട്ടാൽ സിനിമ എന്താണെന്ന് അറിയാൻ കഴിയും. എന്നാൽ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ കഥ കേട്ടാൽ സിനിമ എല്ലാവർക്കും മനസിലാകണമെന്നില്ല. അതറിയണമെങ്കിൽ മേക്കിംഗിനെ പറ്റി ധാരണ വേണം. അത് മണി സാറിനുണ്ടായിരുന്നു. അതുകൊണ്ടാണ് സി.ബി.ഐ ഡയറിക്കുറിപ്പ് എക്കാലത്തെയും ഹിറ്റായി മാറിയതും തുടർഭാഗങ്ങളുണ്ടായതും.
തിയേറ്രറുകളെ മാത്രം ആശ്രയിച്ച് സിനിമാ വ്യവസായത്തിൽ പണം മുടക്കുന്ന കാലത്ത് സിനിമയെടുത്ത മനുഷ്യനാണ്. 30 സിനിമകൾക്കു വരെ തിയേറ്റർ കളക്ഷനിൽ നിന്നാണ് അദ്ദേഹം വരുമാനം കണ്ടെത്തിയിരുന്നത്. ഒരുപാട് സിനിമകൾ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. അതിൽ നിന്നുള്ള പ്രചോദനത്താലാണ് അദ്ദേഹത്തിന് സിനിമകൾക്കു വേണ്ടി കഥകൾ സൃഷ്ടിക്കാൻ സാധിച്ചത്.
അച്ചടക്ക സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാൻ കൃഷ്ണൻനായർ സാറിന്റെ അസിസ്റ്റന്റായി സെറ്റിൽ വന്ന കാലം മുതലുള്ള സൗഹൃദമായിരുന്നു. സിനിമ നഷ്ടം വരുത്തിയപ്പോഴൊന്നും പിന്മാറിയില്ല.