സ്വകാര്യവൽക്കരണം പരണത്തേക്ക്

Monday 15 July 2024 12:21 AM IST

കൊച്ചി: കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ നടപടികൾ മന്ദതയിലാക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർബന്ധിതരാകുന്നു. ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കുമെന്ന് ധനമന്ത്രാലയം വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇരുനൂറിലധികം കേന്ദ്ര പൊതുമേഖല കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് അഞ്ച് ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് 2021ൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനാൽ പൊതുമേഖല കമ്പനികളുടെ സ്വകാര്യവൽക്കരണത്തിന് കനത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് വിലയിരുത്തുന്നു.

പൊതുമേഖല കമ്പനികളുടെ സ്വകാര്യവൽക്കരണത്തിന് പകരം ഇവരുടെ കൈവശമുള്ള ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിച്ച് പരമാവധി പണം സമാഹരിക്കാനുള്ള തന്ത്രങ്ങളാണ് നിർമ്മല സീതാരാമൻ ആലോചിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എൽ ഉൾപ്പെടെ ലിസ്റ്റ് ചെയ്യാത്ത പൊതുമേഖല കമ്പനികളുടെയും മറ്റ് ലിസ്‌റ്റഡ് കമ്പനികളുടെയും ഭൂമി വിറ്റഴിച്ച് പരമാവധി തുക കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന രണ്ട് ലക്ഷം കോടി രൂപ കമ്പനികളിൽ വീണ്ടും നിക്ഷേപിച്ച് അഞ്ച് വർഷത്തേക്ക് ഉത്‌പാദന, പ്രവർത്തന ലക്ഷ്യങ്ങൾ നിശ്ചയിച്ച് നൽകും.

പാളിയ ഓഹരി വില്പന

നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ പൂട്ടുന്നതിനും ബി.പി.സി.എൽ ഉൾപ്പെടെയുള്ള വിവിധ കമ്പനികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുമാണ് മൂന്ന് വർഷമായി കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ഇൻഷ്വറൻസ് കമ്പനിയും ഉൾപ്പെടെ മുപ്പതിലധികം സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങൾ മൂലം വിജയിച്ചില്ല. കഴിഞ്ഞ വർഷം കനത്ത നഷ്ടത്തിലായിരുന്ന എയർ ഇന്ത്യ ഒഴികെ ഒരു കമ്പനി പോലും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല.

പൊതുമേഖലയുടെ മൂല്യം കൂടുന്നു

ഒരു വർഷത്തിനിടെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ വിപണി മൂല്യത്തിൽ നൂറ് ശതമാനത്തിലധികം വർദ്ധനയാണുണ്ടായത്. കമ്പനികളെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ചതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ പൊതു മേഖല കമ്പനികളിൽ നിന്നുള്ള ലാഭ വിഹിതത്തിൽ വൻ വർദ്ധനയാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

ഓഹരി വില്പനയിലൂടെ നേടാവുന്ന തുക

12 ലക്ഷം കോടി രൂപ

Advertisement
Advertisement