ജോയിയെ കണ്ടെത്താനായില്ല, ദൗത്യം താത്കാലികമായി നിറുത്തി, തെരച്ചിലിനായി നേവി സംഘം തലസ്ഥാനത്ത്
തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയെ കണ്ടെത്താൻ കൊച്ചിയിൽ നിന്നുള്ള നേവി സംഘമെത്തി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, മേയർ ആര്യാ രാജേന്ദ്രൻ, ഫയർ ഫോഴ്സ് അംഗങ്ങൾ എന്നിവരുമായി പ്രാഥമിക ചർച്ച നടത്തി. അപകടം നടന്ന സ്ഥലവും ടണലും നോക്കി കണ്ടതിന് ശേഷം ചെയ്യേണ്ട രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതി തീരുമാനിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നേരത്തെ താത്കാലികമായി നിറുത്തിവച്ചിരുന്നു.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പാറപോലെ ഉറച്ചുപോയിരിക്കുകയാണ് .കനത്ത മഴയിലെ കുത്തൊഴുക്കിൽ ഇതിനടിയിലേക്ക് ജോയി ഊർന്നുപോയെന്നാണ് നിഗമനം. രാത്രി ഏഴരയോടെയാണ് ദൗത്യം താത്കാലികമായി നിറുത്തിവച്ചത്.
മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയി (45) ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദുരന്തത്തിന് ഇരയായത്. രക്ഷാ ദൗത്യം ഇന്ന് രാവിലെ ആറ് മണിയോടെ സ്കൂബ സംഘം പുനരാരംഭിച്ചത്. ജോയി ഒഴുകിപ്പോയ ദിശയിൽ നിന്നും മറുവശമായ പവർഹൗസ് റോഡിന്റെ ഭാഗത്തുനിന്നും തോടിന്റെ ഉള്ളിലേക്ക് ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജൻറോബോട്ട് കമ്പനിയുടെ ഡ്രാക്കോ എന്ന റോബാട്ടിനെ ഇറക്കി.ക്യാമറ ഘടിപ്പിച്ച റോബോട്ട് 15 മീറ്ററോളം ഉള്ളിലേക്ക് കടന്നു. ഉച്ചയോടെ ക്യാമറയിൽ വലിയൊരു ചിത്രം പതിഞ്ഞു. സ്കൂബാ സംഘം പണിപ്പെട്ട് സമീപത്തേക്ക് എത്തിയെങ്കിലും അത് മാലിന്യം നിറഞ്ഞ ചാക്ക് കെട്ടായിരുന്നു. മൂന്നാമത്തെ റെയിൽവേ പ്ളാറ്റ്ഫോമിലെ മാൻഹോളിലും സ്കൂബാ സംഘമിറങ്ങി രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തി.കൂടുതൽ ഉള്ളിലേക്ക് റോബോട്ടിന് കടക്കാൻ സാധിക്കാതെ വന്നതോടെ ആ പരിശോധന അവസാനിപ്പിച്ചു.
പിന്നാലെ, ജോയി വീണ സ്ഥലത്തുനിന്ന് 40 മീറ്ററും ടണലിന്റെ മറുവശത്ത് നിന്ന് 30 മീറ്ററും ഉള്ളിലേക്ക് മാലിന്യത്തിന്റെ ഇടയിലൂടെ സ്കൂബാ സംഘം നുഴഞ്ഞു കയറി. ഉറച്ചുപോയ മാലിന്യം കാരണം മുന്നേറാനായില്ല. തുടർന്ന് ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിൽ മർദ്ദം നൽകി മാലിന്യം പുറന്തള്ളാമെന്ന് റീജയണൽ ഫയർഫോഴ്സ് ഓഫീസർ അബ്ദുൾ റഷീദും ജില്ലാ കളക്ടർ ജെറോമിക്ക് ജോർജും തീരുമാനമെടുത്തു.
വൈകിട്ട് നാലോടെ നാലാമത്തെ പ്ളാറ്റ്ഫോമിന് സമീപത്തെ യാർഡിലെ രണ്ട് മാൻഹോളിൽ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിന് മർദ്ദം നൽകി.പക്ഷേ, കൂടുതൽ മാലിന്യം പുറത്തേക്ക് വന്നില്ല.