അപ്പുവിന് രക്ഷകരായി അഗ്നിരക്ഷാസേന
പത്തനംതിട്ട: ആപത്തിലകപ്പെട്ടാൽ മനുഷ്യർക്കുമാത്രമല്ല മൃഗങ്ങൾക്കും രക്ഷകരായി മാറുമെന്ന് പത്തനംതിട്ടയിലെ അഗ്നി രക്ഷാസേന ഒരിക്കൽകൂടി തെളിയിച്ചു. വള്ളിക്കോട് വെള്ളപ്പാറ സ്മിത്ത് വില്ലയിൽ ശാന്തമ്മ വർഗീസിന്റെ അപ്പു എന്ന് വിളിപ്പേരുള്ള നായയുടെ കാലിൽ ഇന്നലെ ചങ്ങല തുളഞ്ഞുകയറി. അസഹ്യമായ വേദനകൊണ്ട് നായ വെപ്രാളംകാട്ടി. ഇതോടെ എന്തുചെയ്യണമെന്നറിയാതെ നായയുമായി ശാന്തമ്മ മൃഗാശുപത്രിയിലേക്ക് ഓടിയെത്തി. ആശുപത്രി ജീവനക്കാരാണ് ഇവരെ പത്തനംതിട്ട അഗ്നിരക്ഷാ ഓഫീസിലേക്ക് പറഞ്ഞുവിട്ടത്. ഓഫീസിലെത്തുമ്പോൾ ചങ്ങല തുളഞ്ഞുകയറിയുള്ള മുറിവിലൂടെ നായയുടെ കാലിൽ നിന്ന് ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. അസി. ഫയർ സ്റ്റേഷൻ ഓഫീസർ എ.സാബു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എ.പി ദില്ലു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ അജു, എസ്. സുജാതൻ എന്നിവർ ചേർന്ന് ഉടൻതന്നെകട്ടർ ഉപയോഗിച്ച് ചങ്ങല നീക്കംചെയ്തു. ഇതോടെ നായയുമായി എത്തിയ ശാന്തമ്മ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് നന്ദിപറഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഗേറ്റിൽ തലകുരുങ്ങിയ നായയെയും അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തിയിരുന്നു. ല വെള്ളത്തിലും കുഴിയിലും കിണറുകളിലും വീഴുന്ന വളർത്തു മൃഗങ്ങളെ രക്ഷപ്പടുത്തുന്നതിനും പ്രത്യേക പരിശീലനം സിദ്ധിച്ച സേനാംഗങ്ങളുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.