സർക്കാർ ഉദ്യോഗത്തിലെ പ്രാതിനിദ്ധ്യക്കണക്ക് പുറത്തുവിടണം: ലത്തീൻസഭ

Monday 15 July 2024 12:29 AM IST

കൊച്ചി: സർക്കാർ ഉദ്യോഗത്തിലെ സാമുദായിക പ്രാതിനിദ്ധ്യം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ കാറ്റഗറി അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിടണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിലിൽ (കെ.ആർ.എൽ.സി.സി) യോഗം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖം സംബന്ധിച്ച തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണം. അധികാര, ഉദ്യോഗ, വിദ്യാഭ്യാസ, സാമ്പത്തിക മണ്ഡലങ്ങളിൽ ജനസംഖ്യാനുപാതികമായി പങ്കാളിത്തം എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണം. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാർഹമാണെന്ന് കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവർ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ തകർന്നടിഞ്ഞ സ്വപ്നങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. റിപ്പോർട്ട് പുറത്തുവിടണം. സമഗ്രമായ ജാതി സെൻസസ് നടത്താൻ തയ്യാറാകണം. തീര സുരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisement
Advertisement