ടിക്കറ്റില്ലാതെ ഇരച്ചെത്തിയ ആരാധകരെ ഒടുവിൽ അകത്തുകയറ്റി,കോപ്പ അമേരിക്ക ഫൈനൽ ആരംഭിച്ചു
മയാമി: ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിൽ ഇരച്ചുകയറാൻ ശ്രമിച്ചതോടെ കോപ്പ അമേരിക്ക ഫൈനൽ മത്സരം തുടങ്ങാൻ ഒരു മണിക്കൂറോളം വൈകി. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കേണ്ട മത്സരമാണ് ആഘോഷത്തോടെയെത്തിയ ആരാധകരുടെ തള്ളിക്കയറ്റം കാരണം വൈകിപ്പോയത്. 6.45ന് മത്സരം തുടങ്ങി.ആരാധകരെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ കോപ്പ അമേരിക്ക സംഘാടകരായ കോൺമെബോൾ ആദ്യം തയ്യാറായില്ല. ഇതോടെ ഒന്നര മണിക്കൂറോളം മത്സരം താമസിക്കുകയായിരുന്നു.
തിരക്കുകാരണം അർജന്റീനയുടെയും കൊളംബിയയുടെയും കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പോലും ആദ്യം ഉള്ളിൽ കടക്കാനായില്ല. കാണികളിൽ കുട്ടികൾക്കടക്കം പരിക്കേൽക്കുകയും ചെയ്‌തു.തിരക്കിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ കാണികളുടെയും കളിക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.
നിലവിൽ കോപ്പാ ഫൈനൽ ഒരു അംഗീകൃത ബ്രോഡ്കാസ്റ്റർമാരാരും ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നില്ല. 16ാം കോപ്പ കിരീടം തേടിയാണ് അർജന്റീന കലാശപ്പോരിനിറങ്ങുന്നത്. കൊളംബിയ ലക്ഷ്യം വയ്ക്കുന്നത് രണ്ടാം കോപ്പ കിരീടമാണ്. 2001ലാണ് അവർ കോപ്പ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
മൂന്ന് മേജർ ടൂർണമെന്റുകളിൽ മെസിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം കിരീടമാണ് അർജന്റീന ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ കോപ്പ കിരീടവും ലോകകപ്പും അർജന്റീന മെസിയുടെ ക്യാപ്ടൻസിയിൽ നേടിയിരുന്നു.
ആറ് അസിസ്റ്റുകളാണ് ഇത്തവണത്തെ കോപ്പയിൽ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് നൽകിയത്. ഒരു കോപ്പ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കാഡും മെസിയെ മറികടന്ന് റോഡ്രിഗസ് സ്വന്തമാക്കി.
43 മത്സരങ്ങളിൽ ഇരുടീമും മുഖാമുഖംവന്നിട്ടുണ്ട്. ഇതിൽ 26 എണ്ണത്തിൽ അർജന്റീന ജയിച്ചു.ഒൻപത് എണ്ണത്തിൽ കൊളംബിയയും.എട്ട് മത്സരങ്ങൾ സമനിലയായി.