ബാങ്ക് വായ്‌പകളുടെ പലിശ വീണ്ടും കൂടുന്നു

Tuesday 16 July 2024 12:03 AM IST

എസ്.ബി.ഐ വായ്പകളുടെ പലിശ 0.1 ശതമാനം വരെ ഉയർത്തി

കൊച്ചി: വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ വാണിജ്യ ബാങ്കുകൾ വായ്പകളുടെ പലിശ വീണ്ടും വർദ്ധിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള വായ്‌പകളുടെ ബെഞ്ച്മാർക്ക് മാർജിനൽ കോസ്‌റ്റ് ഒഫ് ലെൻഡിംഗ് നിരക്ക് (എം.സി.എൽ.ആർ) ഇന്നലെ 0.05 ശതമാനം മുതൽ 0.1 ശതമാനം വരെ ഉയർത്തി. ഇതോടെ എസ്.ബി.ഐ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശയും കൂടും. കഴിഞ്ഞ മാസവും എസ്.ബി.ഐ വായ്പകളുടെ പലിശ നിരക്കിൽ നേരിയ വർദ്ധന പ്രഖ്യാപിച്ചിരുന്നു. സാധാരണ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോയിൽ വരുത്തുന്ന വർദ്ധനയ്ക്ക് ആനുപാതികമായാണ് വായ്പകളുടെ പലിശ കൂട്ടാറുള്ളത്, ഇതോടെ ഒരു വർഷം കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ 0.1 ശതമാനം വർദ്ധനയോടെ 8.85 ശതമാനമാകും.

എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ വായ്പകളുടെ പലിശ ഉയർത്തിയിരുന്നു.

എം.സി.എൽ.ആർ

ഒരു ബാങ്കിന് വായ്പ അനുവദിക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എം.സി.എൽ.ആർ. അതത് ബാങ്കുകളുടെ ഫണ്ട് സമാഹരണത്തിലെ ചെലവു കണക്കാക്കിയാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.

തിരിച്ചടവ് തുക ലക്ഷത്തിന് ഏഴ് രൂപ കൂടും

ഇ.എം.ഐകളുടെ എണ്ണംകൂടും

എം.സി.എൽ.ആർ 0.1 ശതമാനം ഉയർത്തിയതോടെ ഒരു ലക്ഷം രൂപ 25 മുതൽ 30 വർഷം വരെ കാലാവധിയിൽ വായ്പയെടുത്തിട്ടുള്ള എസ്.ബി.ഐ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ (ഇ.എം.ഐ) ഏഴ് രൂപയുടെ വർദ്ധനയുണ്ടാകും. ഇരുപത് ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് പലിശ പ്രതിമാസം 140 രൂപയിലധികം കൂടും. സാധാരണ ഇ.എം.ഐ തുക വർദ്ധിപ്പിക്കാതെ ഇ.എം.ഐകളുടെ എണ്ണം കൂട്ടുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഇപ്പോഴത്തെ പലിശ വർദ്ധന മൂലം രണ്ട് ഇ.എം.ഐ വരെ കൂടാനിടയുണ്ട്.

Advertisement
Advertisement