തോരാമഴയിൽ വിറച്ച് ജില്ല
കൊച്ചി: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. പലയിടത്തും വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരിക്കുകളില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണമെന്ന് ദുരന്തനിവരാണ വിഭാഗം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
തിരുവാണിയൂർ മുക്കാടത്ത് ഉണ്ണികൃഷ്ണന്റെ വീടിനു മുകളിൽ പറമ്പിലെ ആഞ്ഞിലി മരം മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം ഉണ്ടായി. മൂവാറ്റുപുഴ താലൂക്ക് തിരുമാറാടി മണ്ണത്തൂർ പനച്ചിംതടത്തിൽ ഭവാനി ആനന്ദന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ കരുണാകരന്റെ മകൻ ബിനുവിന്റെ വീടിന് മുകളിൽ സമീപത്തെ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. ഉച്ചയോടെയായിരുന്നു മൂന്ന് സംഭവങ്ങളും. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാഴക്കാല ചെമ്പുമുക്ക് അയ്യനാട് എൽ.പി സ്കൂളിന് വടക്കോട്ടുള്ള അസീസി സ്കൂൾ റോഡ് ഇടിഞ്ഞു താഴ്ന്നു. തോടിനോട് ചേർന്നുള്ള ഇന്റർലോക്ക് കട്ടവിരിച്ച റോഡ് 50 മീറ്ററോളമാണ് ഇടിഞ്ഞു താഴ്ന്നത്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ റോഡാണിത്. സ്ഥലത്ത് തൃക്കാക്കര മുനിസിപ്പാലിറ്റി അധികൃതർ സ്ഥലത്തെത്തി. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് കെ.എസ്.ഇ.ബിക്കും വൻ നാശനഷ്ടമുണ്ടായി.
നിരവധി പോസ്റ്റുകളും ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്തമഴയിൽ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായെങ്കിലും അധികനേരം നീണ്ടുനിന്നില്ല. എം.ജി. റോഡിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.