ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ മുടങ്ങാതെ കർക്കടക സദ്യ
ഓച്ചിറ: പഞ്ഞകർക്കടകത്തിൽ ഭക്തജനങ്ങൾക്കായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ കർക്കടക സദ്യയൊരുക്കും. ഓണാട്ടുകരയിലെ കർഷകർ നല്ല വിളവ് ലഭിക്കാൻ പരബ്രഹ്മ സന്നിധിയിലെത്തി പ്രാർത്ഥിക്കുകയും തങ്ങൾ ഉത്പാദിപ്പിച്ച വിഭവങ്ങൾ പട്ടിണി അനുഭവിക്കുന്നവർക്ക് പങ്കുവയ്ക്കുകയും ചെയ്തതിന്റെ ഓർമ്മ പുതുക്കലാണിത്.
കർക്കടകം ഒന്നിന് ആരംഭിക്കുന്ന സദ്യ 32ന് സമാപിക്കും. ദിവസവും ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന സദ്യ പല ദിവങ്ങളിലും വൈകിട്ട് 4 വരെ നീളാറുണ്ട്. ഒരോ ദിവസവും ശരാശരി ഇരുപതിനായിരം ഭക്തജനങ്ങളാണ് കർക്കടകസദ്യ കഴിക്കാൻ എത്തുന്നത്.
പാചക വിദഗ്ദ്ധൻ കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ എഴുപതോളം തൊഴിലാളികളാണ് സദ്യ ഒരുക്കുന്നത്. പായസം ഉൾപ്പെടെയുള്ള സദ്യയാണ് നൽകുന്നത്. ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എൺപതോളം പേരാണ് വിളമ്പുകാർ. ഒരേ സമയം ആയിരത്തി അഞ്ഞൂറ് പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധത്തിൽ വിശാലമായ പന്തലാണ് ഒരുക്കിയിട്ടുള്ളത്. പ്ളാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ പ്ളേറ്റിലും ഗ്ളാസിലുമാണ് ഭക്ഷണം നൽകുക. ഇതിന് പുറമേ വർഷത്തിൽ എല്ലാ ദിവസവും രാവിലെ ഭക്തജനങ്ങൾക്ക് നൽകിവരുന്ന കഞ്ഞിയും മുതിരയും സദ്യയ്ക്ക് ക്ഷേത്ര ഭരണസമിതി മുടക്കം വരുത്തിയിട്ടില്ല.
ദിവസവും ഉപയോഗിക്കുന്നത്
അരി - 1500 - 2000 കിലോ
പച്ചക്കറി - 5000 കിലോ