എച്ച് 1 ബി വിസ പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് ഗുണകരമാകും
2024 ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും വരാനിടയുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, അമേരിക്ക എച്ച് 1 ബി തൊഴിൽ വിസയിൽ വരുത്തുന്ന മാറ്റങ്ങൾ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ്. യു.എസ് ഇമിഗ്രേഷൻ അടുത്തിടെയാണ് ചില പരിഷ്കാരങ്ങൾ എച്ച് 1 ബി തൊഴിൽ വിസ അനുവദിക്കുന്നതിൽ വരുത്താൻ തീരുമാനിച്ചത്. പ്രസ്തുത നടപടിക്രമങ്ങൾ 60 ശതമാനത്തോളവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. വിസ ദുരുപയോഗം തടയുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നടപടിക്രമങ്ങൾ ഏറെ പ്രയോജനപ്പെടും. അമേരിക്കൻ തൊഴിൽ വിസയ്ക്കായി ഒരേ സമയം ഒന്നിലേറെ അപേക്ഷ നൽകുന്ന പ്രവണത ഉപേക്ഷിക്കേണ്ടിവരും. ഒന്നിലേറെ അപേക്ഷ സമർപ്പിക്കുന്നവർക്ക് വിസ അനുവദിക്കുന്ന ലോട്ടറി സിസ്റ്റത്തിൽ കൂടുതൽ പരിഗണന ലഭിച്ചിരുന്നു. ഇനി മുതൽ ഒരാൾക്ക് ഒരേ സമയം ഒരു അപേക്ഷ മാത്രമേ നല്കാൻ സാധിക്കൂ. തൊഴിൽ വിസ അനുവദിക്കുമ്പോൾ ഉദ്യോഗാർത്ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിർബന്ധമായും പരിഗണിക്കും.
എച്ച് 1 ബി വിസഅനുവദിക്കുന്നതിലെ ദുരുപയോഗം തടയാൻ ചില നിർദ്ദേശങ്ങളുണ്ട്. അമേരിക്കയിലെ പഠനശേഷം എച്ച് 1 ബി തൊഴിൽ വിസ ലഭിക്കുമെങ്കിൽ അതിനുള്ള നടപടിക്രമം അമേരിക്കയിൽ നിന്ന് പൂർത്തിയാക്കാം. ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞാൽ പുതുക്കാനുള്ള അവസരം അവിടെനിന്ന് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള ആറു ലക്ഷത്തിലധികം പേർ എച്ച് 1 ബി തൊഴിൽ വിസയിൽ അമേരിക്കയിലുള്ളതിനാൽ പുതുക്കിയ തീരുമാനം അവർക്ക് ഏറെ പ്രയോജനപ്പെടും. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് സെപ്‌തംബർ ഒന്ന് -ഏപ്രിൽ ഒന്നിനുള്ളിൽ അവരുടെ എഫ് 1 വിസ, എച്ച് 1 ബി തൊഴിൽ വിസയിലേക്ക് എളുപ്പത്തിൽ മാറ്റാം. പഠനം പൂർത്തിയാക്കിയവർക്ക് സ്കിൽ വികസന, ഓപ്ഷണൽ പരിശീലനത്തിന് (OPT) ഒരുവർഷത്തെ വിസ ലഭിക്കും. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വരെ തുടരാം. തുടർന്ന് എച്ച് 1 ബി തൊഴിൽ വിസയിലേക്ക് മാറാം. OPT (Optional practical training) പൂർത്തിയാക്കുന്നവർക്ക് സാധാരണയായി തൊഴിൽ വിസയിൽ മുൻഗണന ലഭിക്കാറുണ്ട്. പക്ഷെ വിസ നടപടിക്രമങ്ങൾ പ്രസ്തുത വർഷത്തിൽ ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. പൊതുവെ അമേരിക്കയിൽ ഉപരിപഠനത്തിനും തൊഴിലിനുമെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ വിസ നടപടിക്രമങ്ങൾ ഏറെ ഉപകാരപ്രദമായിരിക്കും. യോഗ്യതയുള്ളവരെ മാത്രമേ സ്‌പെഷ്യലിസ്റ്റ് തൊഴിലുകളിൽ ഇനി നിയമിക്കാൻ സാധിക്കുകയുള്ളൂ.