മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി

Wednesday 17 July 2024 7:35 PM IST

കൊച്ചി : കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു . ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷവിമർശനമുന്നയിച്ചത്.

കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും മാലിന്യം എത്തുന്നത് തടയാൻ കോർപ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. കനാലിൽ മാലിന്യം എറിഞ്ഞവർക്കെതിരെ ഇതുവരെ എത്രകേസുകൾ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകൾ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ട്. ഒരു തവണ വൃത്തിയാക്കിയ കനാൽ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണസംവിധാനങ്ങളുടെ വീഴ്ടയാണ് കാണിക്കുക. മറൈൻ ഡ്രൈവിലെ മഴവിൽപാലത്തിന് താഴെ ടൺ കണക്കിന് മാലിന്യം കാണാൻ കഴിയും.

മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് ജോയിയെ പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങി തെരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു.