പൊലീസ് ടെലികമ്മ്യൂണിക്കേഷൻ റാങ്ക് പട്ടിക (ഡെക്ക്) കാലാവധി തീരാൻ 3 മാസം ; 5 ശതമാനം മാത്രം നിയമനം

Thursday 18 July 2024 12:50 AM IST

തിരുവനന്തപുരം: പൊലീസ് ടെലികമ്മ്യൂണിക്കേഷൻ റാങ്ക്‌പട്ടികയുടെ കാലാവധി അവസാനിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ, 524 പേർ അടങ്ങുന്ന ലിസ്റ്റിൽ നിന്നും ഇതുവരെ നടന്നത് 21 നിയമനം മാത്രം. സൈബർ കുറ്റകൃത്യങ്ങൾ അനുദിനം പെരുകുമ്പോഴും ഇപ്പോഴും തുടരുന്നത് 1974 ൽ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേൺ. ഉയർന്ന സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, റിസ്‌ക് മാനേജ്‌മെന്റ്, ഡിജിറ്റൽ ഫോറൻസിക് മുതലായ മേഖലകളിൽ പ്രാവീണ്യവുമുള്ള ഉദ്യോഗാർത്ഥികളാണ് റാങ്ക് പട്ടികയിലുള്ളത്.
കേരള പൊലീസിൽ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തപ്പെടുന്ന ഏക വിഭാഗമാണിത്. പൊലീസ് യൂണിറ്റുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സി.ഒ .ബി നോഡുകൾ, കൺട്രോൾ റൂമുകൾ എന്നിവയിൽ നിലവിലുള്ളത് സാങ്കേതിക യോഗ്യതയോ പരിശീലനമോ ഇല്ലാത്തവരാണ്.

സാങ്കേതിക വൈഭവമുള്ള സേനാംഗങ്ങളുടെ അഭാവവും സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവും കണക്കിലെടുത്ത് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വീതം ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയമിക്കാൻ 652 തസ്തികകൾ സൃഷ്ടിക്കണമെന്ന് ഡി.ജി.പി സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു.എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഇക്കാര്യം നടപ്പായില്ല.

നിലവിൽ 20 സൈബർ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുള്ളത്.



ചുമതലകൾ

സൈബർ കുറ്റാന്വേഷണങ്ങൾക്ക് സാങ്കേതിക സഹായം
 വാർത്താവിനിമയ ഏകോപനം
 സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം
സ്റ്റേഷനുകളിലെ ക്യാമറകളുടെയടക്കം പരിചരണം
ശബരിമല ഡ്യൂട്ടിക്കുള്ള കമ്മ്യൂണിക്കേഷൻ സംവിധാനം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംവിധാനം


മെയിൻ ലിസ്റ്റിൽ -393 പേർ
സപ്ലിമെന്ററി ലിസ്റ്റിൽ - 131 പേർ
ഇതുവരെയുള്ള നിയമനം - 21