ഒരു വര്‍ഷം കൊണ്ട് വില ഇരട്ടിയായി, കിലോയ്ക്ക് ഈടാക്കുന്നത് 300 രൂപ വരെ

Friday 19 July 2024 1:00 AM IST

വെഞ്ഞാറമൂട്: ഒരിടവേളയ്ക്കുശേഷം വഴിയോരങ്ങള്‍ കീഴടക്കി മാങ്കോസ്റ്റിന്‍.ഡ്രാഗണ്‍ ഫ്രൂട്ട്,റംബൂട്ടാന്‍ തുടങ്ങിയ വിദേശ പഴങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വഴിയരികിലെ താര സുന്ദരിയായിരിക്കുകയാണ് മാങ്കോസ്റ്റിന്‍. വാങ്ങാമെന്നു വിചാരിച്ച് വണ്ടി നിറുത്തി ഇറങ്ങി വില ചോദിച്ചാല്‍ ഞെട്ടും... കിലോയ്ക്ക് 300 രൂപയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളിക്ക് മാങ്കോസ്റ്റിനെ പരിചയം.

നാട്ടിന്‍പുറങ്ങളില്‍ ഈ മരമുണ്ടെങ്കിലും കായ്ഫലം കുറവാണ്. കോന്നിയില്‍ നിന്നാണ് ഇവിടങ്ങളില്‍ മാങ്കോസ്റ്റിന്‍ എത്തുന്നത്. അച്ചന്‍കോവിലിന്റെ തീരങ്ങളിലും ഇപ്പോള്‍ ഇത് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിലോയ്ക്ക് 150 മുതല്‍ 200 രൂപ വരെയായിരുന്നു.

വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കാന്‍ പാടാണ്.നട്ട് 6,7 വര്‍ഷം മുതല്‍ വിളവെടുക്കാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്ന് പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭിക്കും.

ഇന്തോനേഷ്യക്കാരി

മാങ്കോസ്റ്റീന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന പര്‍പ്പിള്‍ മാങ്കോസ്റ്റീന്‍ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ്.ഇത് 7 മുതല്‍ 25 മീറ്റര്‍ വരെ വളരുന്നു. പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്.

പഴങ്ങളുടെ റാണി

പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ്.

Advertisement
Advertisement