മഴയാണെങ്കിൽ പ്രധാന അദ്ധ്യാപകർക്ക് അവധി പ്രഖ്യാപിക്കാം: കളക്ടറുടെ വിചിത്ര അറിയിപ്പിനെതിരെ പ്രതിഷേധം

Friday 19 July 2024 4:07 PM IST

കോഴിക്കോട്: മഴ കനത്തിട്ടും ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകാതെ ആ ചുമതല സ്കൂൾ മേലധികാരികളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ച കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിനെതിരെ പ്രതിഷേധം ശക്തം. കളക്ടർ അവധി നൽകാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഡിപിഐ അടിയന്തര ഓൺലൈൻ യോഗം ചേർന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ ദിവസങ്ങളായി കനത്തമഴയാണ്. കഴിഞ്ഞദിവസമുണ്ടായ മഴയിൽ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നിട്ടും അവധി പ്രഖ്യാപിക്കാൻ കളക്ടർ തയ്യാറായില്ല. മാത്രമല്ല അതത് പ്രദേശത്തെ സാഹചര്യം പരിഗണിച്ച് സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാന അദ്ധ്യാപകർക്ക് തീരുമാനം എടുക്കാമെന്നും കളക്ടർ അറിയിച്ചു. രാത്രി ഒൻപതുമണിക്കാണ് ഈ നിർദ്ദേശം പുറത്തുവന്നത്. ഇതോടെ ഡിപിഐ അടിയന്തര യോഗം ചേർന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. മഴയെത്തുടർന്ന് ബുധനാഴ്ച കളക്ടർ അവധി നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച മഴ കൂടുതൽ ശക്തിപ്പെടുകയായിരുന്നു. എന്നിട്ടും അവധി പ്രഖ്യാപിക്കാതെ തീരുമാനമെടുക്കാനുളള അവകാശം അദ്ധ്യാപകരുടെ മേൽ കെട്ടിവച്ചതിലാണ് പ്രതിഷേധം.

ദുരന്ത നിവാരണ സമിതി അദ്ധ്യക്ഷൻ കൂടിയായ കളക്ടറുടെ നടപടിക്കെതിരെ രക്ഷിതാക്കൾ ഉൾപ്പടെയുള്ളവർ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ തന്നെ പ്രതിഷേധവുമായി എത്തി. കടുത്ത ഭാഷയിലായിരുന്നു കൂടുതൽ വിമർശനങ്ങളും. മഴമൂലം അപകടങ്ങൾ ഉണ്ടായാൽ കുറ്റം അദ്ധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കാനാണ് കളക്ടറുടെ ശ്രമമെന്നായിരുന്നു അദ്ധ്യാപക സംഘടനകളുടെ ആരോപണം. പ്രതിഷേധങ്ങൾക്കൊപ്പം കളക്ടറുടെ നടപടിയെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളും പുറത്തിറങ്ങി.

Advertisement
Advertisement