നിപ പ്രതിരോധത്തിന് നേതൃത്വം നൽകാൻ മന്ത്രി വീണ,​ സമ്പർക്കമേഖലയിൽ വന്നവർ അറിയിക്കണം

Sunday 21 July 2024 12:00 AM IST


#മലപ്പുറത്ത് മാസ്ക് ധരിക്കണം

തിരുവനന്തപുരം :മലപ്പുറത്ത് എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

25 കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും ചികിത്സയൊരുക്കാൻ സംസ്ഥാനം സജ്ജമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

മലപ്പുറത്തെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

മലപ്പുറം ജില്ലയിൽ പൊതുയിടങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. കോണ്ടാക്ട് ലിസ്റ്റിലുള്ളവർ ഐസൊലേഷനിലായിരിക്കണം. ഒരു വീട്ടിൽ ഒരാളേ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളൂവെങ്കിൽ പോലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാൻ പാടില്ല.

ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. രോഗ നിയന്ത്രണത്തിന് സർക്കാർ ഉത്തരവ് പ്രകാരം നിലവിൽവന്ന എസ്.ഒ.പി അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനമായി.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

മൂർച്ഛിക്കുംതോറും

വ്യാപനം കൂടും

പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടൽ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗതീവ്രത വർദ്ധിക്കുന്നതനുസരിച്ച് വ്യാപന സാദ്ധ്യത കൂടും.

Advertisement
Advertisement