എറണാകുളത്ത് 500 രൂപയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക്; താമസക്കാരൻ അന്യസംസ്ഥാന തൊഴിലാളി
കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയെ വാടകയ്ക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ചതായി പരാതി. ശ്യാം സുന്ദർ എന്ന ബംഗാൾ സ്വദേശിയാണ് എറണാകുളം പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിൽ മൂന്ന് മാസമായി താമസിക്കുന്നത്. ഇയാളുടെ വീടിന് പുറകിലുള്ള പഴയ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്.
അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണ് 500 രൂപ മാസവാടകയ്ക്ക് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്ന് ശ്യാം സുന്ദർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാലുവർഷമായി ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട്. പട്ടിക്കൂടിന്റെ ഗ്രില്ലിന് ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാൻ പൂട്ടുമുണ്ട്.
അതേസമയം, അടുത്തുള്ള വീട്ടിൽ വാടകക്കാർ ഉണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂട്ടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നുമാണ് വീട്ടുടമ പറഞ്ഞത്. സംഭവം അറിഞ്ഞ് നഗരസഭാ അധികൃതർ സ്ഥലത്തെത്തി.