ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്കാരം പി.എസ്. ശ്രീധരൻപിള്ള ഇന്ന് സ്വീകരിക്കും
തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്കാരം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയ്ക്ക് ഇന്ന് നൽകും. സാഹിത്യ സാംസ്കാരിക മേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
മലയാളത്തിലും ഇംഗ്ലീഷിലുമായി 237 ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ ഹിന്ദി, കന്നഡ, കൊങ്കിണി,തെലുങ്ക്, ഒറിയ, ആസാമി, ബംഗാളി ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ 11 സൗത്ത് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പുരസ്കാര സമർപ്പണം നടത്തും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ്, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, പന്ന്യൻ രവീന്ദ്രൻ, മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് മാർ ബസേലിയസ് തുടങ്ങിയവർ പങ്കെടുക്കും.
ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ:
ഗോപകുമാർ പ്രസിഡന്റ്,
ഷിറാസ് ജനറൽ സെക്രട്ടറി
ആലപ്പുഴ: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. ഭാരവാഹികളായി എം.പി. ഗോപകുമാർ (പ്രസിഡന്റ്), എ.എം. ഷിറാസ് (ജനറൽ സെക്രട്ടറി), വി.ജെ. കുര്യാക്കോസ്, എസ്.എ. സദർ റിയാസ് (വർക്കിംഗ് പ്രസിഡന്റുമാർ), ടി. ശ്രീകുമാർ, എസ്. അശ്വതി (ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ), ഒ. ഫിലിപ്പോസ് (ട്രഷറർ), ടി. ഷാജി കുമാർ, കെ. അനിൽ, പി.ആർ. മോഹനൻ, കെ. രതീഷ് കുമാർ, പി.പി. ഷൈലിഷ് (വൈസ് പ്രസിഡന്റുമാർ), എസ്. സിന്ധു, എം.സി. ആനന്ദൻ, എൻ. മനോജ് ദത്ത് (സെക്രട്ടറിമാർ), കെ.എൻ. പ്രമോദ് കുമാർ, വി. അനിൽ കുമാർ, വി. സുനിൽ കുമാർ, ബീനാ പ്രസാദ്, കെ. അരവിന്ദ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
'ഉള്ളൊഴുക്ക്' ചലച്ചിത്ര
മേളയിൽ ഉൾപ്പെടുത്തും
അടൂരിന്റെ കത്ത് ഗൗരവമായി എടുത്ത് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ക്രിസ്റ്റോ ടോമി സംവിധാനംചെയ്ത 'ഉള്ളൊഴുക്ക്' എന്ന സിനിമ ഡിസംബറിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾക്കൊള്ളിച്ചേക്കും. പ്രത്യേക പ്രദർശനത്തിനാണ് സാദ്ധ്യത.
കഴിഞ്ഞ ഡിസംബറിലെ മേളയിൽ ചിത്രം ഉൾക്കൊള്ളിക്കാത്തതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാസ്കാരിക മന്ത്രി സജി ചെറിയാന് കത്തെഴുതിയിരുന്നു.
ഗോവ ഐ.എഫ്.എഫ്.ഐയിൽ ചിത്രം ഉൾപ്പെടുത്താതിരുന്നതിൽ ഒട്ടും അതിശയമില്ലെന്ന് അടൂർ പറഞ്ഞു. കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വർഷമായി ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് കത്തിൽ അടൂർ പറയുന്നു.
അടുത്ത ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദർശിപ്പിക്കണമെന്നും മത്സരവിഭാഗത്തിലേക്കു പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.