കുത്തിവയ്പ്പിന് പിന്നാലെ ബോധം നഷ്ടപ്പെട്ട യുവതി മരിച്ചു, ചികിത്സ നേടിയത് മൂത്രാശയക്കല്ലിന്
മലയിൻകീഴ്/നെയ്യാറ്റിൻകര/മെഡിക്കൽകോളേജ്: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂത്രാശയക്കല്ലിന് ചികിത്സയ്ക്കെത്തി, കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മലയിൻകീഴ് മണപ്പുറം കുണ്ടൂർക്കോണം അമ്പറത്തലയ്ക്കൽ ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ കൃഷ്ണ തങ്കപ്പനാണ് (28) മരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 4.15ഓടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ. കഴിഞ്ഞ 13ന് കൃഷ്ണ വയറുവേദനയുമായി ആദ്യം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് എത്തിയത്. കുത്തിവയ്പ്പ് ഉൾപ്പെടെ എടുത്ത് വീട്ടിലെത്തി. വൈകിട്ട് തൈക്കാട് ആശുപത്രിയിലെത്തിയപ്പോൾ സ്കാനിംഗിന് നിർദ്ദേശിച്ചു. സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള സ്കാനിംഗ് റിപ്പോർട്ടുമായി അടുത്ത ദിവസം ഉച്ചയോടെ വീണ്ടും മലയിൻകീഴ് ആശുപത്രിയിലെത്തി. വീടിനു സമീപത്തെ ആശുപത്രിയായതിനാലാണ് വീണ്ടും അവിടേക്ക് പോയത്.
ഒരു സർജനെ കാണിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതോടെ തിങ്കളാഴ്ച രാവിലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തി. പരിശോധനയ്ക്കുശേഷം ഡോക്ടർ ഉടൻ കൃഷ്ണയെ അഡ്മിറ്റാക്കി. തുടർന്ന് കുത്തിവയ്പ്പെടുത്തതോടെ അബോധാവസ്ഥയിലായി. കണ്ണും നാവും ചുണ്ടും ഉൾപ്പെടെ നീലനിറത്തിലായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഭർത്താവ് നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ജനറൽ ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചെങ്ങന്നൂർ സ്വദേശികളായ തങ്കപ്പന്റെയും സിന്ധുവിന്റെയും മകളാണ് കൃഷ്ണ. ഏകമകൾ ധൃതിക (3). സഹോദരങ്ങൾ : വിഷ്ണു, ജിഷ്ണു.
മൃതദേഹവുമായി
പ്രതിഷേധം
മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് പോസ്റ്റുമോർട്ടം നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിലും തുടർന്ന് മൃതദേഹവുമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിലും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. രാത്രിയോടെ മലയിൻകീഴ് വീട്ടുവളപ്പിലെത്തിച്ച് മൃതദേഹം സംസ്കരിച്ചു.
''ചികിത്സാപ്പിഴവുണ്ടായിട്ടില്ല. വസ്തുതയറിയാതെ ഡോക്ടറെ കുറ്റക്കാരനാക്കുന്നത് തെറ്റായ രീതിയാണ്
-ഐ.എം.എ,
കെ.ജി.എം.ഒ
''മെഡിക്കൽ റിപ്പോർട്ടുകൾ ഡി.എച്ച്.എസിന് കൈമാറി. പ്രത്യേക ബോർഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
-ഡോ.സന്തോഷ്, സൂപ്രണ്ട്
നെയ്യാറ്റിൻകര ജനറൽ ആശുപത്രി
അന്വേഷണത്തിന്
മനുഷ്യാവകാശ
കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിംഗ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് നിർദ്ദേശിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്.ശരത് നൽകിയ പരാതിയിലാണ് നടപടി.