വില റെക്കോഡിലേക്ക് നീങ്ങുന്നു, സാഹചര്യം മുതലെടുക്കാന്‍ ഇടനിലക്കാര്‍ സജീവം

Monday 22 July 2024 1:25 AM IST

നിലം പൊത്തി കുരുമുളകും ഏലക്കയും

കോട്ടയം: ആഭ്യന്തര വിപണിയില്‍ റബര്‍ വില കിലോയ്ക്ക് 210 രൂപയും കടന്ന് റെക്കാഡിലേക്ക് നീങ്ങുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് 212 രൂപയ്ക്ക് റബര്‍ ഷീറ്റ് ശേഖരിച്ചത്. ഉയര്‍ന്ന വിലയില്‍ ടയര്‍ കമ്പനികള്‍ ഷീറ്റ് വാങ്ങിയെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ പ്രയോജനം ലഭിച്ചില്ല. എന്നാല്‍ കര്‍ഷകര്‍ക്ക് വ്യാപാരികള്‍ 203 രൂപ മാത്രമാണ് നല്‍കിയത്. വ്യാപാരി വില റബര്‍ ബോര്‍ഡ് നിശ്ചയിക്കണമെന്ന് കര്‍ഷക സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബോര്‍ഡ് തയ്യാറായിട്ടില്ല. ലാറ്റക്‌സ് വില 230 രൂപയിലെത്തി റെക്കാഡിട്ടു.

ഇറക്കുമതിക്ക് സമ്മര്‍ദ്ദമേറുന്നു

ജൂണ്‍ 10ന് 200 രൂപയിലെത്തിയ എത്തിയ ഷീറ്റ് വില പിന്നീട് കുറഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയില്‍ ബാങ്കോക്ക് വില 164 വരെ ഇടിഞ്ഞ ശേഷം 177ലേക്ക് ഉയര്‍ന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ വില വ്യത്യാസം 33 രൂപയാണ് .

ആഭ്യന്തര വിപണിയില്‍,ഷീറ്റ് ലഭ്യത കുറഞ്ഞതിനാല്‍ കൂടുതല്‍ ഇറക്കുമതി അനുമതിക്കായി ടയര്‍ ലോബി സമ്മര്‍ദ്ദം ചെലുത്തുകയാണ് . ഇസ്രയേല്‍ , ഹമാസ്, റഷ്യ -ഉക്രൈന്‍ യുദ്ധങ്ങള്‍ കപ്പലുകളുടെ ലഭ്യത കുറച്ചതോടെ പുറം രാജ്യങ്ങളില്‍ നിന്ന് ചരക്ക് എത്തുന്നില്ല. ഇതോടൊപ്പം കണ്ടെയ്നറുകളുടെ ക്ഷാമവും റബര്‍ ലഭ്യത കുറച്ചു.

ഇറക്കുമതിയില്‍ അടിതെറ്റി കുരുമുളക്

ഗുണമേന്മ കുറഞ്ഞ മറുനാടന്‍ മുളക് വന്‍ തോതില്‍ ഉത്തരേന്ത്യന്‍ വിപണിയില്‍ ഇറങ്ങിയതോടെ കുരുമുളക് വില കിലോക്ക് അഞ്ചു രൂപ കുറഞ്ഞു. മൂന്നാഴ്ചക്കിടെ 25 രൂപയാണ് കുറഞ്ഞത്. വില കൂടുതലുള്ള നാടന്‍ കുരുമുളകിനോട് വ്യാപാരികളുടെ താത്പര്യം കുറയുകയാണ്. എന്നാല്‍ കറിമസാല കമ്പനികള്‍ക്ക് എരുവ് കൂടുതലുള്ള നാടന്‍ മുളകിനോടാണ് താത്പര്യം. അടുത്ത മാസം ഉത്തരേന്ത്യയില്‍ ഉത്സവ സീസണ്‍ തുടങ്ങുന്നതോടെ കുരുമുളക് വില ഉയര്‍ന്നേക്കും.

ഏലം വിളവെടുപ്പ് വൈകുന്നു

കാലാവസ്ഥ വ്യതിയാനം ഏലം വിളവെടുപ്പ് വൈകിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഉത്സവ സീസണില്‍ വലിയ തോതില്‍ ഏലക്ക ആവശ്യമുണ്ട്. ഉത്പാദനത്തിലെ കുറവ് വില ഉയര്‍ത്തുമെന്ന പ്രതീക്ഷയാണുള്ളത്. ലേല കേന്ദ്രങ്ങളില്‍ നിന്നു വാങ്ങുന്ന ഏലക്ക തരം തിരിച്ചു വീണ്ടും ലേലത്തില്‍ വെക്കുന്ന റീ പൂളിംഗ് ഏലം വില ഇടിക്കുമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. സ്‌പൈസസ് ബോര്‍ഡ് ഇതുവരെ പ്രശ്‌നത്തില്‍ ഇടപെട്ടില്ല. ഏലക്ക പൂളിംഗ് സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ കോടതിയിലെത്തിയതും വിപണിയെ ദോഷകരമായി ബാധിക്കും.

Advertisement
Advertisement